തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ‘ഡിജി കേരളം - സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി’യിലൂടെയാണ് ഈ ലക്ഷ്യം കൈവരിച്ചത്. 21ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷര പ്രഖ്യാപനം നടത്തും.

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിൽ ആരംഭിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതി അതേ മാതൃകയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു.

സ്മാർട് ഫോൺ ഉപയോഗം, ഇന്‍റർനെറ്റ് ഉപയോഗം, സർക്കാർ ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തൽ എന്നിവയാണ് പാഠ്യവിഷയങ്ങൾ. ഒന്നരക്കോടിയിലേറെ (1,50,82,536) ആളുകളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തി.

ഇവരിൽ പരിശീലനം പൂർത്തിയാക്കിയ 21,87,966 (99.98%) പഠിതാക്കളിൽ 21,87,667 (99.98%) പേർ മൂല്യനിർണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. 90 മുകളിൽ പ്രായമുള്ള 15,223 പഠിതാക്കളും ഇവരിൽ ഉൾപ്പെടുന്നു.