വൃദ്ധസഹോദരിമാർ കൊല്ലപ്പെട്ട സംഭവം: പ്രതിയായ സഹോദരന് മരിച്ചനിലയിൽ?
Tuesday, August 12, 2025 11:16 AM IST
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ പ്രമോദിനോടു സാദൃശ്യമുള്ള അറുപത് വയസുതോന്നിക്കുന്നയാളുടെ മൃതദേഹം തലശേരിയിലെ പുഴയില്‍ കണ്ടെത്തി. സ്ഥിരീകരണത്തിനായി പോലീസ് ഇവിടേക്കു തിരിച്ചിട്ടുണ്ട്.
കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന നടക്കാവ് മൂലക്കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും വൃദ്ധ സഹോദരിമാരും താമസിച്ചിരുന്നത്.
ഫറോക്ക് പാലം ജംഗ്ഷനിലാണ് പ്രമോദിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനിച്ചത്. ഈ പ്രദേശത്ത് ഉൾപ്പെടെ പോലീസ് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കൊലപാതകം കഴിഞ്ഞ് ഇന്ന് മൂന്നു ദിവസം ആവുമ്പോഴും സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രമോദ് പുഴയിലേക്ക് ചാടിയെന്നസംശയം നേരത്തെ തന്നെ പോലീസിനുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന് പ്രമോദ് (63) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സഹോദരിമാര്‍ക്കൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. ശനിയാഴ്ച രാവിലെ രാവിലെപ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹോദരിമാരുടെ മരണവിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്നു നോക്കിയപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളത്തുണി പുതപ്പിച്ച് തലമാത്രം പുറത്തുകാണുന്ന നിലയില്‍ രണ്ടുമുറികളിലായിരുന്നു മൃതദേഹങ്ങള്‍. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല.
ആരോഗ്യപ്രശ്നങ്ങളുള്ള സഹോദരിമാരെ പ്രമോദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വിവാഹം കഴിക്കാതെ സഹോദരിമാര്‍ക്കു വേണ്ടി ജീവിച്ച പ്രമോദ് നേരത്തേ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കല്‍ കടയിൽ ജോലി ചെയ്തിരുന്നു.
മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ ഫ്ളോറിക്കൽ റോഡിലെ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. പിന്നീട് ശ്രീജയയ്ക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടില്‍ ഇരുവരെയും ശുശ്രൂഷിക്കുകയായിരുന്നു.