ഭർത്താവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി; ഭാര്യയും കാമുകനും അറസ്റ്റിൽ
Sunday, August 3, 2025 10:45 AM IST
ന്യൂഡൽഹി: ഭർത്താവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളിയ സംഭവത്തിൽ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. ഹരിയാനയിലെ സോനിപത്തിൽ ആണ് സംഭവം.
ആലിപുർ സ്വദേശിനിയായ സോണിയ (34), കാമുകൻ സോനിപത് സ്വദേശിയായ രോഹിത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലപ്പെട്ട പ്രീതം പ്രകാശ് (42) ആലിപുരിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്നെന്നും ഇയാളുടെ മോശം പെരുമാറ്റവും കുറ്റകൃത്യങ്ങളും കാരണമാണ് കൊലപാതകം നടത്തിയതെന്നുമാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട പ്രീതം പ്രകാശിനെതിരെ ആയുധ നിയമം, ലഹരിമരുന്ന് കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെ പത്തിലധികം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. സോണിയയും രോഹിതും തമ്മിൽ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി പ്രീതമും സോണിയയും തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നു. അതിനിടെ പ്രീതമിനെ കൊലപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടു.
ഇതിനായി 50,000 രൂപ വിജയ് എന്നയാൾക്ക് നൽകി. രാത്രി ടെറസിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രീതമിനെ വിജയ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജൂലൈ 20ന് ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സോണിയ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
കാണാതായ പ്രീതമിന്റെ മൊബൈൽ അടുത്തിടെ വീണ്ടും പ്രവർത്തനക്ഷമമായിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സോണിയയും രോഹിതും കുടുങ്ങിയത്. പ്രീതമിനും സോണിയയ്ക്കും 16 വയസുള്ള ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളുമുണ്ട്.
കൊലപാതകം, ആയുധങ്ങൾ കൈവശംവയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ രോഹിതെന്ന് പോലീസ് അറിയിച്ചു. വിവാഹിതനായ രോഹിത് ഒരു കാർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നുവെന്നും ഇതിനിടെയാണ് സോണിയയുമായി ബന്ധം പുലർത്തിയിരുന്നതെന്നും പോലീസ് പറയുന്നു.