മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമയ്ക്കെതിരെ പരാതി
Saturday, August 2, 2025 12:40 PM IST
റായ്പുർ: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമയ്ക്കെതിരെ മൂന്ന് ആദിവാസി പെൺകുട്ടികൾ പരാതി നൽകും.
കന്യാസ്ത്രീകളുടെ കൂടെ വന്ന പെൺകുട്ടികളാണ് പരാതി നൽകുക. ഭീഷണിപ്പെടുത്തൽ, കൈയേറ്റം ചെയ്യൽ, തടഞ്ഞുവയ്ക്കൽ എന്നിവ ഉന്നയിച്ച് നാരായൺപുർ പോലീസ് സ്റ്റേഷനിലാണ് മൂന്നുപേരും പരാതി നൽകുക.
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ്ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ പറഞ്ഞു.
ബജ്റംഗ്ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് കേസെടുക്കാൻ പോലീസ് തയാറായതെന്നും പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കേസിൽ അറസ്റ്റിലായി ദുർഗ് ജയിലിൽ കഴിഞ്ഞ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം ലഭിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.