യുവഡോക്ടറുടെ പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചു; വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ
Thursday, July 31, 2025 2:49 PM IST
കൊച്ചി: യുവ ഡോക്ടറുടെ പീഡന പരാതിയില്‍ റാപ്പര്‍ വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കാര്യങ്ങള്‍ പരിശോധിച്ചശേഷമേ ആരോപണവിധേയനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നതുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുകയുളളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാനിയമം 376, 376 2 എന്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും തെളിവുകള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് വകുപ്പുകള്‍ ചുമത്തും. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്. അക്കാര്യം പരിശോധിച്ചു വരികയാണ്. കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതൊക്കെ സത്യമാണോ എന്ന് പരിശോധിക്കും. സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കും. എന്നിട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേർത്തു.
യുവ ഡോക്ടറുടെ പരാതിയിൽ വേടനെതിരേ ബുധനാഴ്ച രാത്രിയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി തന്നെ പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തിൽ നിന്നു വേടൻ പിന്മാറിയെന്നുമാണ് യുവഡോക്ടർ മൊഴി നല്‍കിയത്.
അഞ്ചു തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്.
വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തകർത്തു. ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.