ആശ്വാസവാക്കുകളില്ലാതെ നാട്; മിഥുനെ അവസാനമായി കാണാന്‍ അമ്മയെത്തി
Saturday, July 19, 2025 2:16 PM IST
കൊല്ലം: തേവലക്കര സ്കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുനെ അവസാനമായി കാണാന്‍ അമ്മ സുജ വീട്ടിലെത്തി. വിളന്തറയിലെ വീട്ടിൽനിന്ന് ഉയർന്ന് കേൾക്കുന്ന ശബ്ദം നിലവിളിയുടേത് മാത്രമാണ്.
മകന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് നെഞ്ചുപൊട്ടി കരയുന്ന അവരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ നിസഹായരായി നില്‍ക്കുകയാണ് ബന്ധുക്കള്‍. ഇന്ന് രാവിലെയാണ് സുജ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പോലീസ് അകമ്പടിയോടെയാണ് ഇവർ കൊല്ലത്തെത്തിയത്.
നാട്ടുകാരും ബന്ധുക്കളും അടക്കം നിരവധി പേരാണ് മിഥുനെ അവസാനമായി ഒരു നോക്ക് കാണാന്‍ വീട്ടിലേക്ക് എത്തിയത്. വിലാപയാത്രയായാണ് സ്കൂളിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചത്.
വഴിനീളെ മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നത്. മിഥുൻ പഠിച്ച സ്കൂളിലെത്തി സഹപാഠികളും അധ്യാപകരും അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിലാണ് മിഥുന്റെ സംസ്കാര ചടങ്ങുകൾ നടക്കുക.