കാളികാവില്‍ വന്‍ ജനക്കൂട്ടം; നരഭോജി കടുവയെ മാറ്റാന്‍ സമ്മതിക്കാതെ നാട്ടുകാര്‍
Sunday, July 6, 2025 11:23 AM IST
മലപ്പുറം: കാളികാവില്‍ നരഭോജി കടുവ കെണിയില്‍ കുടുങ്ങിയിടത്ത് തടിച്ചുകൂടി വന്‍ ജനക്കൂട്ടം. കടുവയെ ഇവിടെനിന്ന് മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
കടുവയെ പ്രദേശത്തെ വനമേഖലയില്‍ തുറന്നുവിട്ടാല്‍ അത് വീണ്ടും ജനവാസമേഖലയിലേക്ക് വരും. ഈ സാഹചര്യത്തില്‍ കടുവയെ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ കൃത്യമായ ഉറപ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടുവയെ കൊണ്ടുപോകാനുള്ള വാഹനം അടക്കം വനംവകുപ്പ് സ്ഥലത്തെത്തിച്ചിട്ടുണ്ട്. വനംവകുപ്പും പോലീസും ചേര്‍ന്ന് നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് നരഭോജി കടുവ കുടുങ്ങിയത്.
മേയ് 15നാണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്. സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്.
ഇതിന് തൊട്ടുപിന്നാലെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ 53-ാം ദിവസം മാത്രമാണ് കടുവയെ പിടികൂടാനായത്.