പോരായ്മകള്‍ സമ്മതിച്ച് തിരുത്തണം, മന്ത്രിമാര്‍ എത്ര തേച്ചുമായ്ച്ചു കളയാന്‍ ശ്രമിച്ചാലും നടക്കില്ല: സണ്ണി ജോസഫ്
Thursday, July 3, 2025 3:11 PM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകർന്നുവീണത് ആരോഗ്യരംഗത്തെ അരക്ഷിതാവസ്ഥയാണ് വെളിവാക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎൽഎ. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടമായതുകൊണ്ടാണ് ആളുകള്‍ക്ക് പരിക്കുപറ്റിയതെന്നും കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചു മാറ്റണമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനാസ്ഥയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ പരാജയമാണ്. അപാകതകളെ മന്ത്രിമാര്‍ എത്ര തേച്ചുമായ്ച്ചു കളയാന്‍ ശ്രമിച്ചാലും നടക്കില്ല. പോരായ്മകള്‍ സമ്മതിച്ച് തിരുത്തല്‍ വരുത്തണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.