ആർഎസ്എസിനും ബിജെപിക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടത്: രാഹുൽ ഗാന്ധി
Friday, June 27, 2025 9:48 PM IST
ന്യൂഡൽഹി: ആർഎസ്എസിനും ബിജെപിക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്നും ആർഎസ്എസിന്റെ മുഖംമൂടി ഒരിക്കൽകൂടി അഴിഞ്ഞു വീണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങൾ ഇനിയും വേണോയെന്നതിൽ പുനർ വിചിന്തനം വേണമെന്ന ആർഎസ്എസ് ജന സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പരാമർശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഹുൽ.
"പിന്നോക്ക വിഭാഗക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് ആർഎസ്എസിന്റെ നീക്കം. ആർഎസ്എസ് ഈ സ്വപ്നം കാണുന്നത് നിർത്തണമെന്നും, രാജ്യസ്നേഹമുള്ള എല്ലാവരും അവസാന ശ്വാസംവരെ ഭരണഘടനയെ സംരക്ഷിക്കാനായി പോരാടും'-രാഹുൽ പറഞ്ഞു.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിലാണ്
ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിവാദ പരാമർശമുണ്ടായത്. അംബേദ്കർ തയാറാക്കിയ ഭരണഘടനയിൽ സോഷ്യലിസവും മതേതരത്വവും ഉണ്ടായിരുന്നില്ലെന്നും 1976 ൽ അടിയന്തരാവസ്ഥ കാലത്ത് പാർലമെന്റടക്കം കാര്യമായി പ്രവർത്തിക്കാതിരുന്ന സമയത്ത് ഭേദഗതിയിലൂടെയാണ് രണ്ട് വാക്കുകളും ആമുഖത്തിൽ ചേർത്തതെന്നും ഹോസബലേ പറഞ്ഞു.
ഇത് നീക്കാൻ പിന്നീട് ഒരു ശ്രമവും ആരും നടത്തിയില്ലെന്നു. ഇങ്ങനെ തുടരണോയെന്നതിൽ ചർച്ച വേണമെന്നും ഹൊസബലേ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ പറഞ്ഞു. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഇതുവരെ ജനങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും, മുൻ തലമുറയുടെ ചെയ്തികൾക്ക് ഇപ്പോഴത്തെ നേതാക്കൾ മാപ്പ് പറയണമെന്നും ഹൊസബലേ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് ആർഎസ്എസ് വീണ്ടും ഭരണഘടന മാറ്റാൻ ആവശ്യപ്പെടുകയാണെന്ന ചർച്ചകൾ സജീവമായത്.