രാജ്യത്തു നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്ന് ഖാർഗെ
Thursday, June 26, 2025 6:23 AM IST
ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ 50-ാം വാർഷികദിനത്തിൽ രാജ്യമെങ്ങും ‘ഭരണഘടനാ ഹത്യാ ദിവസം’ ആചരിക്കാനുള്ള മോദിസർക്കാരിന്റെ ആഹ്വാനത്തെ പരിഹസിച്ചു കോണ്ഗ്രസധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഭരണപരാജയം മറച്ചുവയ്ക്കാൻ ബിജെപി സർക്കാർ അടിയന്തരാവസ്ഥയെ ഉപയോഗിച്ചു നാടകം കളിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. സഹിഷ്ണുതയില്ലാത്ത ഈ സർക്കാർ സാഹോദര്യമോ വ്യക്തിസ്വാതന്ത്ര്യമോ വളരാൻ അനുവദിക്കുന്നില്ലെന്നും അങ്ങനെയുള്ളവർക്ക് മറ്റുള്ളവരെ ഉപദേശിക്കാൻ അവകാശമില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
രാജ്യത്തു നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ട്. മണിപ്പുരിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടായിട്ടും രാഷ്ട്രപതിഭരണമുണ്ടായിട്ടും രാജ്യത്തെ പ്രധാനമന്ത്രി ഒരിക്കൽപ്പോലും അവിടം സന്ദർശിച്ചിട്ടില്ല.
രാജ്യത്ത് എവിടെയാണിപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം കാണാൻ കഴിയുക. സർക്കാരിനെതിരേ എഴുതുകയും ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുന്നവരെ അവർ തടവറകളിലിടുന്നു. ബിജെപി സംഘടിപ്പിക്കുന്ന പത്രസമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളാണുണ്ടാകുന്നത്.
ബിജെപിയെ എതിർക്കുന്നവരെ ദേശദ്രോഹികളാക്കുന്നു. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്ക് യാതൊരു ബഹുമാനവും നൽകാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒരു കണ്ണുകൊണ്ടും മറ്റു സംസ്ഥാനങ്ങളെ മറ്റൊരു കണ്ണുകൊണ്ടുമാണ് സർക്കാർ കാണുന്നത്.
തന്റെ രാഷ്ട്രീയജീവിതത്തിൽ ഒരിക്കൽപ്പോലും ഗവർണർമാർ സംസ്ഥാനങ്ങൾ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവച്ചിട്ടില്ലെന്നും എന്നാൽ ഇന്ന് അങ്ങനെ സംഭവിക്കുകയാണെന്നും കോണ്ഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥയ്ക്കുശേഷവും ജനങ്ങൾ ഇന്ദിരയോടൊപ്പം നിലകൊണ്ടിരുന്നുവെന്നും അതാണ് 1980ലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും ഖാർഗെ പറഞ്ഞു. ജനങ്ങൾ ഇന്ദിരയ്ക്ക് മാപ്പ് നൽകിയെന്നും അതിനാലാണു കോണ്ഗ്രസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളിൽ വിജയിച്ചു അധികാരത്തിലെത്തിയതെന്നും ഖാർഗെ വ്യക്തമാക്കി.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും ഭരണഘടനാനിർമാണത്തിലും കോണ്ഗ്രസ് അംഗങ്ങൾ വലിയൊരു പങ്ക് വഹിച്ചു. എന്നാൽ ഇവയിൽ യാതൊരു പങ്കും വഹിക്കാതെ ഭരണഘടനയിൽ തങ്ങളുടെ പരന്പരാഗത മൂല്യങ്ങൾ കാണാൻ കഴിയുന്നില്ലെന്നു കുറ്റപ്പെടുത്തി രാംലീല മൈതാനത്തിൽ അംബേദ്കർ, നെഹ്റു, ഗാന്ധിജി എന്നിവരുടെ ചിത്രങ്ങളും ഭരണഘടനയും കത്തിച്ചുകളഞ്ഞവരാണ് ഇന്ന് ഭരണഘടനാസംരക്ഷകരെന്ന് അവകാശപ്പെടുന്നതെന്നും ഖാർഗെ വിമർശിച്ചു.