പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ ജില്ലാ ജഡ്ജി ഉൾപ്പെടെ 950 പേർ; റിപ്പോർട്ട് നല്കി എൻഐഎ
Wednesday, June 25, 2025 1:28 PM IST
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കേരളത്തിൽ 950 ആളുകളുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഒരു ജില്ലാ ജഡ്ജിയും പട്ടികയിലുണ്ട്.
പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, കെ.പി. അന്‍സാര്‍, സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ നല്കിയ സത്യവാംഗ്മൂലത്തിലാണ് വിവരങ്ങളുള്ളത്. വിവിധ കേസുകളിൽ പിടിയിലായ പിഎഫ്ഐ പ്രവർത്തകരിൽനിന്നാണു ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങൾ എൻഐഎയ്ക്കു ലഭിച്ചത്.
സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടിക തയാറാക്കി അവരെ ഇല്ലാതാക്കാൻ പദ്ധതിയിട്ടിരുന്നതായും എൻഐഎ കോടതിയെ അറിയിച്ചു. ഗ്രൂപ്പിന്റെ "റിപ്പോര്‍ട്ടര്‍ വിംഗ്', തങ്ങള്‍ക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ കണ്ടെത്തുകയും തുടര്‍ന്ന് 'ഹിറ്റ് വിംഗ്' അവരെ ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഹിറ്റ് ലിസ്റ്റില്‍ പെട്ടവരെ ഇല്ലാതാക്കാന്‍ കേഡര്‍മാര്‍ക്ക് ശാരീരിക-ആയുധ പരിശീലനവും പിഎഫ്ഐ നല്കിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലുവയിലെ പെരിയാര്‍വാലി കാമ്പസ് പിഎഫ്ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തീവ്രവാദത്തിലുള്‍പ്പെടുമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു.