അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തേണ്ട അന്തരീക്ഷമില്ല: വി.ഡി. സതീശൻ
Wednesday, June 25, 2025 12:07 PM IST
തിരുവനന്തപുരം: പി.വി. അന്‍വറിനെ നിലവില്‍ യുഡിഎഫില്‍ ഉള്‍പ്പെടുത്തേണ്ട അന്തരീക്ഷമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അന്‍വറുമായുള്ള ബന്ധം വേണ്ടെന്നും വാതില്‍ അടയ്ക്കാനും യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതുകൊണ്ട് താന്‍ യുഡിഎഫിന്റെ തീരുമാനം അറിയിക്കുകയായിരുന്നു.
നിലമ്പൂരിലെ വിജയം യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള കൂട്ടായ വിജയമാണ്. വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങില്ലെന്നും ആരുടെ മുന്നിലും യുഡിഎഫ് കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശംസയ്ക്ക് മുന്നില്‍ താനും കീഴടങ്ങില്ല.
മുന്നണി ഉടന്‍ വിപുലീകരിക്കും. 2026-ല്‍ യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുളള ശ്രമമാണ് എന്റെ മുന്നിലുള്ളത്. കൂട്ടായി മുന്നണിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തര്‍ക്കമോ അവകാശവാദമോ ഇല്ല.
എന്നെ ഏല്‍പ്പിച്ച ദൗത്യം യുഡിഎഫിനെ അധികാരത്തില്‍ തിരികെ കൊണ്ട് വരിക എന്നതാണ്. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയുമാണ്. മുന്‍കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ പാർട്ടികളെ യുഡിഎഫില്‍ എത്തിക്കും. വിസ്മയകരമായ വിപുലീകരണം ഉണ്ടാകും. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിപുലീകരിക്കും. കെ. സുധാകരനുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ല. നിലമ്പൂരില്‍ വിസ്മയിപ്പിച്ച ടീം വര്‍ക്കാണ് നടന്നത്.
ഘടകകക്ഷികള്‍ എല്ലാവരും ഒറ്റപാര്‍ട്ടിയായി പ്രവര്‍ത്തിച്ചു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വി.ഡി. സതീശൻ മനസ് തുറന്നത്. നൂറ് സീറ്റില്‍ അധികം യുഡിഎഫ് വിജയിക്കണമെന്നാണ് ആഗ്രഹം.
അതില്‍ കോണ്‍ഗ്രസ് 63 സീറ്റില്‍ വിജയിക്കണമെന്നാണ് ആഗ്രഹം. അതാണ് മിഷന് 63. പതിനയ്യായിരം വോട്ടിന് തോറ്റ മണ്ഡലങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.