പ്രണയം നിരസിച്ച യുവാവിനോട് കൊടുംപക; വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതി പിടിയിൽ
Wednesday, June 25, 2025 4:14 AM IST
അഹമ്മദാബാദ്: പ്രണയം നിരസിച്ച് മറ്റൊരു വിവാഹം കഴിച്ച യുവാവിന്റെ പേരില്‍ വ്യാജ ബോംബ് ഭീഷണിയടക്കം നടത്തി പ്രതികാരം ചെയ്ത് യുവതി.
ചെന്നൈയിലെ ഡെലോയിറ്റില്‍ റോബോട്ടിക് എഞ്ചിനീയറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ റെനെ ജോഷില്‍ഡയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രണയം നിരസിച്ച യുവാവിന്റെ പേരില്‍ ഇന്ത്യയിലുടനീളമുള്ള ഇരുപതോളം സ്ഥലങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി അയച്ചത്.
സ്കൂളുകളും സ്റ്റേഡിയങ്ങളും ആശുപത്രികളും വിമാനത്താവളങ്ങളും അഹമ്മദാബാദിലെ പ്രശസ്തമായ നരേന്ദ്രമോദി സ്റ്റേഡിയവുമുള്പ്പെടെയുളള സ്ഥലങ്ങളിലാണ് യുവതി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത്.
തന്നെ പ്രണയിക്കാന്‍ വിസമ്മതിച്ച യുവാവിനോടുളള പ്രതികാരമാണ് യുവതി തീര്‍ത്തതെന്ന് അഹമ്മദാബാദ് പോലീസ് പറഞ്ഞു. "യുവതിക്ക് ഒരു യുവാവിനോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ യുവാവിന് അവരോട് പ്രണയമുണ്ടായിരുന്നില്ല. അയാള്‍ ഈ വര്‍ഷം ആദ്യം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതാണ് യുവതിയെ പ്രകോപിതയാക്കിയത്. ഇതോടെ അവള് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അവനെ നശിപ്പിക്കാനാണ് യുവതി ആഗ്രഹിച്ചത്'- പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ ഇമെയില്‍ വഴി അയച്ച ഭീഷണി സന്ദേശങ്ങള്‍ മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, കര്‍ണാടക, കേരളം, ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ പരിഭ്രാന്തി പരത്തി.
ഓരോ തവണയും പോലീസെത്തി സ്ഥലങ്ങള്‍ ഒഴിപ്പിച്ച് പരിശോധന നടത്തി. ഓരോ ബോംബ് ഭീഷണിയും വ്യാജമാണെന്ന് കണ്ടെത്തി. ഡാര്‍ക്ക് വെബും എന്‍ക്രിപ്റ്റ് ചെയ്ത ഇമെയില്‍ ഐഡികളും ഉപയോഗിച്ചാണ് യുവതി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. പാക്കിസ്ഥാനി വിപിഎന്നുകളും യുവതി ഉപയോഗിച്ചു.
അഹമ്മദാബാദില്‍ വിമാനാപകടമുണ്ടായതിന് പിറ്റേന്ന് ബിജെ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ഒരു ഇമെയില്‍ ലഭിച്ചു. "ഇന്നലെ ഞങ്ങള്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ത്തു. അത് തമാശയാണെന്ന് നിങ്ങള്‍ കരുതി. ഇപ്പോള്‍ അത് മാറിക്കാണുമല്ലോ'എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ ഭീഷണിസന്ദേശങ്ങള്ക്കുപിന്നില് റെനെ ജോഷില്‍ഡയാണെന്ന് പോലീസ് കണ്ടെത്തിയത്. ഇവരെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് പ്രകാരവും ക്രിമിനല്‍ നിയമം പ്രകാരവും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. അവര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.