രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം വൈകിട്ട്
Tuesday, June 24, 2025 7:29 AM IST
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു.
ഇവിടെ നിന്നും സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്ക് മൃതദേഹം കൊണ്ടുപോകും. രാവിലെ പത്തോടെ മൃതദേഹം പുല്ലാട് എത്തിക്കും.
തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്കൂളില്‍ 2.30 വരെ പൊതുദര്‍ശനം നടത്തും. സംസ്കാരം വൈകുന്നേരം 4.30ന് വീട്ടുവളപ്പില്‍.
അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇന്നലെ രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദിലുണ്ടായിരുന്ന സഹോദരൻ രതീഷിനെ അധികൃതർ ഇക്കാര്യം അറിയിച്ചതോടെ ആശുപത്രിയിൽ ഇവരുടെ സാന്നിധ്യത്തിൽ മൃതദേഹം എംബാം ചെയ്ത് പ്രത്യേക പേടകത്തിലാക്കി.
തുടർന്ന് ഇന്നലെ രാത്രി 11.45ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് കയറ്റിവിട്ട മൃതദേഹം പുലർച്ചെ 1.45ന് അവിടെ എത്തിച്ച് 3.28നുള്ള തിരുവനന്തപുരം വിമാനത്തിൽ കയറ്റി രാവിലെ ഏഴോടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു.