കണക്കുകൾ വീട്ടി ഷൗക്കത്ത് നിയമസഭയിലേക്ക്
Monday, June 23, 2025 2:39 PM IST
കോഴിക്കോട്: കോൺഗ്രസിന്റെ സാംസ്കാരിക മുഖമായ ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിന്റെ പാരമ്പര്യം അവകാശപ്പെട്ടാണ് നിലമ്പൂരിൽ രണ്ടാംവട്ടം മത്സരത്തിനിറങ്ങിയത്. 2016-ല്‍ 11,504 വോട്ടുകള്‍ക്ക് സിപിഎം സ്വതന്ത്രന് പി.വി. അന്‍വറിനോട് അടിയറവ് പറഞ്ഞ ഷൗക്കത്ത് ഇത്തവണ എല്ലാ കണക്കുകളും വീട്ടി ജയിച്ചുകയറുകയായിരുന്നു.
സിപിഎമ്മിലെ യുവതലമുറയിലെ പ്രമുഖന് എം. സ്വരാജും സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ പി.വി. അന്‍വറും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ആധികാരിക ഭൂരിപക്ഷം നേടാനായത് ഷൗക്കത്തിന്റെ വിജയത്തിനു തിളക്കമേറ്റുന്നു.
2016ൽ കൈവിട്ടുപോയ മണ്ഡലത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷൗക്കത്ത് പോരാട്ടത്തിനിറങ്ങിയത്. വിജയിച്ചുകയറി പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തനിക്കെതിരായ ആരോപണങ്ങളോട് എല്ലാം പാര്‍ട്ടി മറുപടി പറയുമെന്ന് പറഞ്ഞ് തുടങ്ങിയ ഷൗക്കത്ത് ഒരിക്കല്‍ പോലും മറ്റ് പ്രതികരണങ്ങളിലേക്ക് പോയില്ല.
കെഎസ്യു താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ പടിപടിയായി സ്ഥാനങ്ങൾ ചവിട്ടിക്കയറിയ ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭ ചെയര്മാൻ, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനർ, സംസ്കാര സാഹിതി സംസ്ഥാന ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചു.
സിനിമാ മേഖലയിലും വിജയിച്ചുകയറിയ ചരിത്രമാണ് ആര്യാടനുള്ളത്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകള്‍ക്ക് മികച്ച തിരക്കഥയ്ക്കും സിനിമയ്ക്കുമുള്ള സംസ്ഥാന, ദേശീയ, രാജ്യാന്തര ചലച്ചിത്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ ആശയാദര്ശനങ്ങള് ഉയര്‍ത്തിപ്പിടിച്ച് വര്‍ത്തമാനകാലത്ത് ഫാഷിസത്തെ ചെറുക്കുന്ന പ്രമേയവുമായെത്തിയ ‘വര്‍ത്തമാനം’എന്ന സിനിമയ്ക്കും കഥയെഴുതി. മാതാവ്: പി.വി മറിയം, ഭാര്യ: മുംതാസ് ബീഗം, മക്കൾ: ഡോ.ഒഷിന്‍ സാഗ, ഒലിന്‍ സാഗ, ഒവിന് സാഗ.