ലീഡ്സ് ടെസ്റ്റ്: ഇന്ത്യയ്ക്ക് 96 റൺസ് ലീഡ്
Monday, June 23, 2025 1:10 AM IST
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കുന്പോൾ ഇന്ത്യയ്ക്ക് 96 ലീഡ് ആയി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എടുത്തിട്ടുണ്ട്.
47 റൺസ് എടുത്ത കെ.എൽ. രാഹുലും ആറ് റൺസെടുത്ത നായകൻ ശുഭാമാൻ ഗില്ലുമാണ് ക്രീസിൽ. യശസ്വി ജയ്സ്വാളിന്റെയും സായ് സുദർശന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജയ്സ്വാൾ നാല് റൺസും സായ് സുദർശൻ 30 റൺസുമെടുത്താണ് പുറത്തായത്.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കർസും ബെൻ സ്റ്റോക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ആറ് റൺസ് ലീഡ് ലഭിച്ചു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 471 പിന്തുടർന്ന ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്തായി. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ ലീഡിലെത്തിച്ചത്.
ഇംഗ്ലണ്ടിനായി ഒല്ലി പോപ്പ് സെഞ്ചുറി നേടി. 137 പന്തുകൾ നേരിട്ട പോപ്പ് 14 ഫോറുകളുടെ അകന്പടിയോടെ 106 റണ്‍സാണ് നേടിയത്. ഹാരി ബ്രൂക്കും ബെൻ ഡക്കറ്റും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ബ്രൂക്കിന് ഒരു റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി. ബെൻ ഡക്കറ്റ് 62 റണ്‍സെടുത്തു. ജാമി സ്മിത്ത് 40 റണ്‍സും ക്രിസ് വോക്സ് 38 റണ്‍സും നേടി. മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ തിളങ്ങാനായില്ല.
ഇന്ത്യയ്ക്കായി ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസീദ് കൃഷ്ണ മൂന്നും സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി. യശ്വസി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 471 റണ്‍സ് നേടിയത്.