ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പറന്നെത്തിയത് ആറ് ബി2 ബോംബറുകൾ; തീമഴയായി 12 ബങ്കർ ബസ്റ്റർ ബോംബുകൾ
Sunday, June 22, 2025 11:00 AM IST
വാഷിംഗ്ടൺ: ഇറാനിലെ ഫോർദോ ആണവകേന്ദ്രത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. യുഎസിന്റെ കുന്തമുനയായ ആറ് ബി 2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ഇറാന്റെ ആകാശത്ത് തീമഴ വർഷിച്ചത്.
ഭൂമിക്കടിയിലേക്ക് തുളച്ചിറങ്ങി നാശം വിതയ്ക്കുന്ന 12 ബങ്കർ ബസ്റ്റർ ബോംബുകൾ ഈ യുദ്ധവിമാനങ്ങൾ ഫോർദോ ആണവായുധ ശാലയ്ക്കു മേൽ വർഷിച്ചെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇതിന് പുറമെ നഥാൻസ് ആണവ കേന്ദ്രത്തിൽ ഒരു ബി 2 സ്റ്റെൽത്ത് ബോംബർ വിമാനം രണ്ട് ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. GBU-57A/B മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ബോംബായ ബങ്കർ ബസ്റ്ററിന് 30,000 പൗണ്ട് ഭാരമാണുള്ളത്.
അതേസമയം, നഥാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് നേവിയുടെ അന്തർവാഹിനിയിൽ നിന്ന് 30 ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ഇസ്രയേല്‍- ഇറാന് സംഘര്‍ഷത്തിന്റെ പത്താം ദിവസമാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഫോർദോ തകർത്തെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്നും സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ട്രംപ് ഇറാന് നൽകി.
ഇറാനിലെ ഏറ്റവും രഹസ്യസ്വഭാവമുള്ളതും സുരക്ഷിതവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർദോ ഇറേനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ദോ ഗ്രാമത്തിലെ മലകള്ക്കടിയിലെ ഭൂഗര്‍ഭ അറയിലാണ് സ്ഥിതി ചെയ്യുന്നത്. അറ്റോമിക് എനര്‍ജി ഓര്ഗനൈസേഷന് ഓഫ് ഇറാന്റെ നിയന്ത്രണത്തിലുള്ള ഫോർദോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ലെന്ന് വിലയിരുത്തപ്പെടുന്ന കേന്ദ്രമാണ്.