അഹമ്മദാബാദ് അപകടം; വിമാനത്തിന്റെ എഞ്ചിനുകളിൽ പരിശോധന നടത്തിയിരുന്നുവെന്ന് എയർഇന്ത്യ സിഇഒ
Thursday, June 19, 2025 6:56 PM IST
ഗാന്ധിനഗർ: അഹമ്മദാബാദിലെ വിമാനാപകടത്തിൽ വിശദീകരണവുമായി എയർഇന്ത്യ. ലണ്ടനിലേക്ക് പറക്കുംവരെ വിമാനത്തിന് തകരാർ ഇല്ലായിരുന്നുവെന്നും വിമാനത്തിന്റെ വലത് എഞ്ചിൻ 2025 മാർച്ചിൽ നന്നാക്കിയിരുന്നുവെന്നും ഇടത് എഞ്ചിൻ ഏപ്രിലിൽ പരിശോധിച്ചിരുന്നുവെന്നും എയർഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൺ പറഞ്ഞു.
ഗാറ്റ്വിക്കിലേക്ക് പോകുന്ന വിമാനം നല്ല രീതിയിലാണ് പരിപാലിക്കപ്പെട്ടത്. അടുത്ത പരിശോധന 2023 ജൂണിലും മറ്റൊന്ന് 2025 ഡിസംബറിലും ഷെഡ്യൂൾ ചെയ്തിരുന്നു.- പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു.
പറക്കലിന് മുമ്പ് വിമാനത്തിനും എഞ്ചിനുകൾക്കും ഒരു തകരാറും ഉണ്ടായിരുന്നില്ല, പൈലറ്റുമാരായ ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും 13,400 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളവരാണ്.
എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ സമഗ്രമായ സുരക്ഷാ പരിശോധനകൾക്ക് ഉത്തരവിട്ടിട്ടുണ്ട്. 26 എണ്ണത്തിന്റെ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അവയ്ക്ക് പറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും വിൽസൺ പറഞ്ഞു.