സന്ദേശങ്ങൾ കൈമാറുന്നു; ജനങ്ങളോട് വാട്സ്ആപ്പ് കളയണമെന്ന് ഇറാൻ
Wednesday, June 18, 2025 12:28 PM IST
ടെഹ്റൻ: ഫോണുകളിൽ നിന്ന് വാട്സ്ആപ്പ് ഒഴിവാക്കാൻ നിർദേശം നൽകി ഇറാൻ. ഇതുസംബന്ധിച്ച് ഇന്നലെ ദേശീയ ടെലിവിഷനിലൂടെ അറിയിപ്പ് നൽകി.
വാട്സ്ആപ്പ് ഒഴിവാക്കാനുള്ള നിർദേശത്തിന് പിന്നിൽ പ്രത്യേകിച്ച് കാരണമൊന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇസ്രായേലിന് വിവരങ്ങൾ കൈമാറുന്നുവെന്ന ആരോപണത്തെ തുടർന്നാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, വിവരങ്ങൾ ചോർത്തുന്നുവെന്ന വാർത്ത വാട്സ്ആപ്പ് നിഷേധിച്ചു. ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് തങ്ങളുടെ സേവനങ്ങൾ ബ്ലോക്ക് ചെയ്യാൻ ഇത്തരം തെറ്റായ റിപ്പോർട്ടുകൾ കാരണമാകുന്നതിൽ ആശങ്കയുണ്ടെന്ന് വാട്സാപ്പ് പ്രതികരിച്ചു.
'ഞങ്ങൾ നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നില്ല, ആര് ആർക്ക് സന്ദേശമയക്കുന്നുവെന്ന കാര്യം സൂക്ഷിക്കുന്നില്ല, പേഴ്സണൽ സന്ദേശങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. ഒരു സർക്കാറിനും വിവരങ്ങൾ ഞങ്ങൾ മൊത്തമായി കൈമാറുന്നില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണ് ഉപയോഗിക്കുന്നത്. അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കുമല്ലാതെ മൂന്നാമതൊരാൾക്ക് സന്ദേശം വായിക്കാനാകില്ല' -വാട്സ്ആപ്പ് വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിനും ടെലഗ്രാമിനും പുറമെ ഇറാനിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാമൂഹ്യ മാധ്യമം വാട്ട്സ്ആപ്പാണ്. ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ 2022ൽ ഇറാനിൽ വാട്ട്സ്ആപ്പും ഗൂഗിൾ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. കഴിഞ്ഞവർഷം അവസാനമാണ് ഇതിന് രണ്ടുമുള്ള വിലക്ക് ഇറാൻ വിൻവലിച്ചത്.