ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ; ഹൈക്കമ്മീഷണര്‍മാരെ നിയമിക്കും
Wednesday, June 18, 2025 7:39 AM IST
ഒട്ടാവ: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് ഇതുസസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കും.
ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസുകൾക്കും നയതന്ത്ര സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ജി7 ഉച്ചകോടിയിൽ നരേന്ദ്ര മോദിയും മാർക്ക് കാർണിയും ഉഭയകക്ഷി ചർച്ചകൾ നടത്തി.
പരസ്പര ബഹുമാനം, പരമാധികാരത്തോടുള്ള പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായിരിക്കും കാനഡ - ഇന്ത്യ ബന്ധമെന്ന് ചർച്ചകൾക്ക് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ സാമ്പത്തിക സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായതായി വ്യക്തമാക്കി.
"പൗരന്മാർക്കും ബിസിനസുകൾക്കും സാധാരണ സേവനങ്ങൾ നൽകുന്നതിന് പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കാൻ നേതാക്കൾ സമ്മതിച്ചു.'സാമ്പത്തിക വികസനം, ഊർജ്ജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടന്നു.
ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളിൽ ഉറച്ച വിശ്വസിച്ചുകൊണ്ട് ഇന്ത്യയും കാനഡയും ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുമെന്നും വ്യാപാരം, ഊര്‍ജം, ബഹിരാകാശം, ധാതുസമ്പത്ത് തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം തുടരുമെന്നും മോദി വ്യക്തമാക്കി.