അടിയന്തരാവസ്ഥക്കാലത്തെ തടവുപുള്ളികൾക്ക് നൽകിയിരുന്ന പെൻഷൻ തുക ഇരട്ടിയാക്കാൻ മഹാരാഷ്ട്ര മന്ത്രിസഭാ തീരുമാനം
Wednesday, June 18, 2025 7:25 AM IST
മുംബൈ: അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടയ്ക്കപ്പെട്ടവർക്ക് നൽകിയിരുന്ന പെൻഷൻ തുക ഇരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര മന്ത്രിസഭ. തടവിലാക്കപ്പെട്ടവരുടെ പങ്കാളികൾക്കും പെൻഷൻ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു
അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞ മഹാരാഷ്ട്രയിൽ നിന്നുള്ള വ്യക്തികളുടെ സംഭാവനകളെ ആദരിക്കുന്നതിനായി പരിഷ്കരിച്ച "ഗൗരവ് യോജന' പ്രകാരമാണ് ഈ നടപടി.
നിലവിൽ പെൻഷൻ ആനുകൂല്യമായി 5,000 രൂപ മുതൽ 10,000 രൂപ വരെ ഓണറേറിയം നൽകിവരുന്നുണ്ട്. മന്ത്രിസഭാ തീരുമാനപ്രകാരം ഓണറേറിയം തുക ഇരട്ടിയാകും.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം 2025-2029 ലെ മഹാകൃഷി-എഐ നയത്തിനും അംഗീകാരം നൽകി. കാർഷിക മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ കാർഷിക മേഖലയിൽ കൂടുതൽ മെച്ചം കൈവരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
എഐ, ജനറേറ്റീവ് എഐ, ഡ്രോണുകൾ, കമ്പ്യൂട്ടർ വിഷൻ, റോബോട്ടിക്സ്, പ്രൊഡക്റ്റീവ് അനലിറ്റിക്സ് എന്നിവ ഉപയോഗിക്കുന്നത്, സംസ്ഥാനത്തെ നിലവിലെ പദ്ധതികളായ അഗ്രി സ്റ്റാക്ക്, മഹാവേദ, ക്രോപ്സാപ്, അഗ്മാർക്ക്നെറ്റ് തുടങ്ങിയ പദ്ധതികൾക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.