തെരഞ്ഞെടുപ്പുകാലത്ത് വാഹനപരിശോധന സ്വാഭാവികം, സിപിഎമ്മിന് പങ്കില്ല: എം. സ്വരാജ്
Saturday, June 14, 2025 9:20 AM IST
മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ച സംഭവത്തിൽ സിപിഎമ്മിന് യാതൊരു പങ്കും ഇല്ലെന്ന് ഇടത് സ്ഥാനാർഥി എം. സ്വരാജ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്വാഭാവിക പരിശോധന മാത്രമാണതെന്ന് സ്വരാജ് പ്രതികരിച്ചു.
അത്തരം പരിശോധനകൾ നല്ലതാണ്. നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താനും ആർക്കെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും കഴിയും.
ഏകപക്ഷീയമായ പരിശോധനകളൊന്നും കേരളത്തിൽ നടക്കില്ല. വാഹനം പരിശോധിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് പ്രയാസമുണ്ടെങ്കിൽ നിയമപരമായി നേരിടട്ടെയെന്നും സ്വരാജ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ച വാഹനമാണ് വെള്ളിയാഴ്ച രാത്രി നിലമ്പൂർ വടപുറത്തുവച്ച് പോലീസ് തടഞ്ഞ് പരിശോധിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടികൾ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.