ടെഹ്റാനിലെ ഇസ്രയേൽ മിന്നലാക്രമണം: കൊല്ലപ്പെട്ടവരിൽ റെവല്യൂഷണറി ഗാർഡ് തലവനും രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും
Friday, June 13, 2025 9:06 AM IST
ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടായി ഇറേനിയൻ ടെലിവിഷൻ അറിയിച്ചു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ടെഹ്റാൻ ഉൾപ്പെടെ 13 ഇടങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് "ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്ന പേരിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തിയത്. യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നുവെന്ന് സംശയിക്കപ്പെടുന്ന നഥാൻസ് സൈറ്റ് ഉൾപ്പെടെയുള്ള ആണവ കേന്ദ്രങ്ങളാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടത്. ആണവായുധം വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മുതിർന്ന ഇറേനിയൻ ശാസ്ത്രജ്ഞർ ജോലി ചെയ്യുന്ന കേന്ദ്രങ്ങളിലും ഇസ്രയേൽ സൈന്യം ആക്രമണം നടത്തി
ഇറാന്റെ ആണവ, മിസൈൽ ശേഷികൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പരിപാടിയുടെ കേന്ദ്രത്തിൽ ആക്രമണം നടത്തിയെ ഈ ഓപ്പറേഷൻ കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഇറാനിലെ ജനങ്ങളുമായി ഇസ്രയേൽ സംഘർഷം ആഗ്രഹിക്കുന്നില്ല. ഇറാന്റെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് പോരാട്ടം. ഇസ്രയേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
അതേസമയം, ശക്തമായ തിരിച്ചടിക്ക് തയാറെടുക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. അതേ സമയം ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ അമേരിക്ക കടുത്ത ജാഗ്രത നിര്ദേശങ്ങള് നൽകിയിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കാനും പെന്റഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകി.