വൈകിയ പത്ത് മിനിട്ടിന് ജീവന്റെ വില; വിറയൽ മാറാതെ ഭൂമി ചൗഹാൻ
Thursday, June 12, 2025 8:55 PM IST
അഹമ്മദാബാദ്: വൈകിയ പത്ത് മിനിട്ടിന് തന്റെ ജീവന്റെ വിലയുണ്ടെന്ന തിരിച്ചറിവിൽ വിറയ്ക്കുകയാണ് ഭൂമി ചൗഹാൻ എന്ന വനിത.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഭൂമി ലണ്ടനിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ വിമാനത്താവളത്തില്‍ എത്താന്‍ 10 മിനിറ്റ് വൈകിയതിനാല്‍ അവര്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെയാണ് ഇവർ ദുരന്തവാർത്ത അറിഞ്ഞത്.
"ദുരന്ത വാര്‍ത്ത കേട്ടപ്പോള്‍ ഞാനാകെ നടുങ്ങിപ്പോയി. എന്റെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു.'- അഹമ്മദാബാദ് വിമാന ദുരന്തത്തിനുപിന്നാലെ ഭൂമി ചൗഹന്റെ പ്രതികരണം ഇതായിരുന്നു.
ഭൂമിയും ഭര്‍ത്താവും ലണ്ടനിലാണ് താമസം. രണ്ട് വര്‍ഷത്തിനു ശേഷമാണ് അവര്‍ നാട്ടിലേക്ക് അവധി ആഘോഷിക്കാനായി വന്നത്. ഭര്‍ത്താവ് നിലവില്‍ ലണ്ടനില്‍ തന്നെയാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഭൂമി ലണ്ടനിലേക്ക് മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തില്‍ എത്താന്‍ 10 മിനിറ്റ് വൈകിയതിനാല്‍ അവര്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല.
ആ പത്ത് മിനിറ്റുകള്‍ തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നുവെന്ന് ഭൂമി വിറയലോടെ ഓര്‍ക്കുന്നു. ഈശ്വരന്റെ അനുഗ്രഹമാണ് തന്റെ ശരീരത്തില്‍ ജീവനിപ്പോഴും നിലനില്ക്കുന്നതിന്റെ കാരണമെന്ന് ഭൂമി വിശ്വസിക്കുന്നത്.
'യാത്രക്കാര്‍ എല്ലാവരും മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ പൂര്‍ണമായും തകര്‍ന്നു പോയി. എന്റെ ശരീരം അക്ഷരാര്‍ഥത്തില്‍ വിറയ്ക്കുകയായിരുന്നു. എനിക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സംഭവിച്ചതെല്ലാം കേട്ടപ്പോള്‍ എന്റെ മനസ് പൂര്‍ണമായും ശൂന്യമായ സ്ഥിതിയിലായിരുന്നു.'
"ഒരു ദൈവീക ഇടപെടല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്നു എനിക്കുറപ്പാണ്. ഗണപതി ഭഗവാന് എന്റെ ജീവന് രക്ഷപ്പെടുത്തി. ഭാഗ്യം എന്നെ തുണച്ചു. വിമാനത്താവളത്തില്‍ സമയത്തിനു എത്താന്‍ സാധിക്കാത്തതിനാലാണ് യാത്ര മുടങ്ങിയത്. അതെല്ലാം എങ്ങനെ വിവരിക്കണമെന്നു പോലും എനിക്കു മനസിലാകുന്നില്ല'- യാത്ര മുടങ്ങി ജീവന് തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തില്‍ ഭൂമി പറഞ്ഞു.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്നു ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 വിമാനം സമീപത്തെ ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റൽ കെട്ടിടത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.
അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം കണ്ട് ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായി അപകടം മാറി.