തെയ്യം കലാകാരന്റെ മരണം കൊലപാതകം; സുഹൃത്ത് കസ്റ്റഡിയിൽ
Thursday, June 12, 2025 6:45 PM IST
കാസർഗോഡ്: തെയ്യം കലാകാരൻ ടി. സതീശൻ (43)ന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ സുഹൃത്ത് ചിതാനന്ദയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അയൽവാസിയായ തമ്പു നായിക് എന്ന ചോമണ്ണ നായികിന്റെ വീട്ടുവരാന്തയിലാണ് അബോധാവസ്ഥയിൽ സതീശനെ കണ്ടെത്തുന്നത്.
സഹോദരി സൗമിനിയാണ് സതീശനെ അബോധാവസ്ഥയിൽ കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റ്മോർട്ടത്തിൽ സതീശന്റെ കഴുത്തെല്ലു പൊട്ടിയതായി കണ്ടെത്തി. ശരീരത്തിന്റെ പിറകുഭാഗത്തും ആന്തരിക പരിക്കുള്ളതായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്ത് ചിതാനന്ദയെ ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തത്.
മരിച്ച സതീശനും ചിതാനന്ദനും പലപ്പോഴും അയൽവാസിയായ ചോമണ്ണ നായികിന്റെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ ഇരുവരും പതിവുപോലെ മദ്യപിച്ചിരുന്നു. വീട്ടുടമസ്ഥനും മദ്യം നൽകി.
തുടർന്ന് സതീശനും ചിതാനന്ദനും വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ കോലായിൽ ഇരുന്ന സതീശനെ ചിതാനന്ദൻ പിറകിൽ നിന്നു തള്ളി താഴെയിട്ടു.
തല കുത്തി വീണ സതീശനെ മറ്റൊരാളുടെ സഹായത്തോടെ എടുത്തു കൊണ്ടുപോയി വരാന്തയിൽ കിടത്തി. വേദനിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഓയിൽമെന്റും വേദനയ്ക്കുള്ള ഗുളികകളും നൽകി.
അബോധാവസ്ഥയിലായ സതീശൻ ഉറങ്ങുകയാണെന്ന് ധരിച്ച് ചിതാനന്ദ സ്ഥലത്തു നിന്നും പോകുകയായിരുന്നു. സഹോദരനെ കാണാത്തതിനെ തുടർന്ന് സൗമിനി അയൽവാസിയായ ചോമണ്ണ നായികിന്റെ വീട്ടിലെത്തിയപ്പോഴാണ് സതീശനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.