ആസാമിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടുപേർ കസ്റ്റഡിയിൽ
Thursday, June 12, 2025 6:38 AM IST
ഗോഹട്ടി: ആസാമിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ദിമാ ഹസാവോ ജില്ലയിലെ ഹോജൈ ഗ്രാമത്തിൽ താമസിക്കുന്ന 26 കാരിയായ റോസ്മിത ഹോജൈയുടെ മൃതദേഹം ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലെ ഒരു നദിയുടെ തീരത്ത് നിന്നാണ് കണ്ടെടുത്തത്.
ജൂൺ അഞ്ച് മുതൽ റോസ്മിതയെ കാണാതായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹരിയാനയിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയായിരുന്ന റോസ്മിത ഗോഹട്ടിയിൽ ആസാം പബ്ലിക് സർവീസ് കമ്മീഷൻ (എപിഎസ്സി) പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു.
അടുത്തിടെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) പരീക്ഷ എഴുതാൻ ഡൽഹിയിലേക്ക് പോകാൻ ഇവർ പദ്ധതിയിട്ടിരുന്നു. ജൂൺ നാലിന് ഡൽഹിയിലേക്ക് പോകാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് റോസ്മിത ബന്ധുക്കളെ അറിയിച്ചിരുന്നു.
എന്നാൽ, പിറ്റേന്ന് വൈകുന്നേരം ഫോൺ വിളിച്ച് താൻ ട്രെയിനിൽ മടങ്ങുകയാണെന്ന് റോസ്മിത അമ്മയോടു പറഞ്ഞു. തുടർന്നാണ് ഇവരെ കാണാതായത്.
മൃതദേഹം കണ്ടെടുത്തതിനെത്തുടർന്ന്, ലോക്കൽ പോലീസ് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡൽഹിയിലെ മൊഹീന്ദർഗഡിൽ നിന്നുള്ള ഹേമന്ത് ശർമ, ഹരിയാനയിലെ റോഹ്തക്കിൽ നിന്നുള്ള പങ്കജ് കോക്കർ എന്നിവരെയാണ് പിടികൂടിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.