ഹമാസ് തീവ്രവാദികളെ പിന്തുണക്കുന്നവരുടെ വോട്ട് വേണ്ട: വി. മുരളീധരൻ
Thursday, June 12, 2025 3:05 AM IST
നിലന്പൂർ: ഹമാസ് തീവ്രവാദികളെ പിന്തുണക്കുന്നവരുടെ വോട്ട് വേണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. നിലന്പൂരിൽ വാർത്താ സമ്മേളനത്തിലാണ് ബിജെപിയുടെയും എൻഡിഎയുടെയും നിലപാട് മുരളീധരൻ വ്യക്തമാക്കിയത്.
കേരളത്തിന്റെ വികസനത്തിനും നിലന്പൂരിന്റെ വികസനത്തിനുമാണ് എൻഡിഎ സ്ഥാനാർഥി വോട്ട് തേടുന്നത്. രാഷ്ട്രീയ നേട്ടത്തിന് മതരാഷ്ട്രവാദികളായ പാർട്ടികളുടെ പിന്തുണ നേടുന്നതിൽ മത്സരിക്കുകയാണ് ഇടത്,വലതു മുന്നണികൾ.
മത രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫും പിഡിപിയുടെ പിന്തുണ എൽഡിഎഫും നേടിക്കഴിഞ്ഞു. മുൻ നിലപാടുകളിൽ നിന്ന് ഈ പാർട്ടികൾ നാല് വോട്ടിനായി നിലപാടിൽ വെള്ളം ചേർത്തിരിക്കുകയാണ്.
ജനകീയ പ്രശ്നങ്ങളും ഈ തെരഞ്ഞെടുപ്പിന് കാരണമായ കാതലായ വിഷയങ്ങളും മാറ്റിവച്ച് വർഗീയ, മത രാഷ്ട്രീയത്തെ കൂട്ടുപിടിക്കുകയാണ് ഇരുമുന്നണികളും. അബ്ദുൾനാസർ മഅദനിയെ മുന്പ് ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ച നിലപാടിൽ മാറ്റം വന്നോ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്പ് മഅദനിയുമായി വേദി പങ്കിട്ടതിനെ സിപിഎം കേന്ദ്ര കമ്മിറ്റി തെറ്റായ പ്രവണതയെന്ന് കണ്ടെത്തിയിരുന്നു. ഈ നിലപാടിൽ നിന്ന് സിപിഎം മാറിയോ എന്നും മുരളീധരൻ ചോദിച്ചു.
സിപിഎം-പിഡിപി ബന്ധത്തെ ന്യായീകരിക്കുന്നതിന് വേണ്ടിയാണ് പുതിയ വിവാദം. ജമാഅത്തെ ഇസ്ലാമി ടാറ്റാ കന്പനിയെ തള്ളിപറഞ്ഞ നിലപാടിനോടും ഇസ്രായലിനെ പിന്തുണക്കുന്ന സ്ഥാപനങ്ങളെ ബഹിഷ്കരിക്കണമെന്ന നിലപാടിനോടും യോജിപ്പുണ്ടോ എന്നും മുരളീധരൻ ചോദിച്ചു.
ഇടത് വലതു മുന്നണികളുടെ വർഗീയ കൂട്ടുക്കെട്ടുകൾക്കതിരേ കത്തോലിക്ക കോണ്ഗ്രസ് ഇറക്കിയ സർക്കുലർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുരളീധരൻ പറഞ്ഞു. ഇന്ത്യ, പലസ്തീന് എതിരാണെന്ന് പറയുന്നവരെ അത് തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.