തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് സോനം പറഞ്ഞതായി ധാബ ഉടമ
Monday, June 9, 2025 5:24 PM IST
ലക്നോ: തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് സോനം രഘുവംശി പറഞ്ഞതായി യുവതി ആദ്യം സമീപിച്ച കടയുടമ.
ഉത്തർപ്രദേശിലെ വാരണാസി-ഗാസിപൂർ റോഡിലുള്ള കാശി ധാബയുടെ ഉടമയായ സാഹിൽ യാദവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സോനം, തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ തന്നെ സമീപിച്ച് കുടുംബവുമായി ബന്ധപ്പെടാൻ ഫോൺ ആവശ്യപ്പെട്ടതായി യാദവ് പറയുന്നു.
"പുലർച്ചെ ഒന്നോടെ, സോനം രഘുവംശി റോഡരികിലൂടെ നടക്കുകയായിരുന്നു. തുടർന്ന് സഹായം അഭ്യർഥിച്ച് എന്റെ അടുത്തേക്ക് വന്നു. അവർ ഒരു മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചപ്പോൾ, തന്റെ ഫോൺ മോഷ്ടിക്കപ്പെട്ടുവെന്ന് അവർ പറഞ്ഞു. സോനം എനിക്ക് ഒരു നമ്പർ നൽകി. ഞാൻ അതിലേക്ക് വിളിച്ചു. തുടർന്ന് അവർ കുടുംബത്തോട് സംസാരിച്ചു'.
"വളരെ കരഞ്ഞതിനാൽ അവർക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. എന്നോട് വെള്ളം ചോദിച്ചു, ഞാൻ വെള്ളം കൊടുത്തു. അവൾക്ക് ശരിയായി സംസാരിക്കാൻ കഴിയാത്തതിനാൽ ഞാൻ കുടുംബാംഗങ്ങളോട് സംസാരിച്ചു. അവളുടെ സുരക്ഷ ഉറപ്പാക്കാൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടാൻ യുവതിയുടെ ബന്ധുക്കൾ എന്നോട് അഭ്യർഥിച്ചു.'-യാദവ് വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
"കുറച്ചു കഴിഞ്ഞപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഞാൻ അവരോട് ചോദിച്ചു. മേയ് മാസത്തിൽ താൻ വിവാഹിതയായി എന്ന് അവർ പറഞ്ഞു. താനും ഭർത്താവും ഹണിമൂണിനായി മേഘാലയയിലേക്ക് പോയതാണെന്നും അവിടെവച്ച് തങ്ങളുടെ ആഭരണം തട്ടിയെടുക്കാൻ ഒരുകൂട്ടം ആളുകൾ ശ്രമിച്ചുവെന്നും അവരിൽ തന്ന് തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് കൊല്ലപ്പെട്ടുവെന്നും അവർ പറഞ്ഞു. എങ്ങനെ ഉത്തർപ്രദേശിൽ എത്തി എന്ന് ഓർമയില്ലെന്നാണ് സോനം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു'.
കുടുംബത്തിന് ഫോൺ കോൾ ലഭിച്ചതിന് തൊട്ടുപിന്നാലെ, ബന്ധുക്കൾ പ്രാദേശിക പോലീസിനെ വിവരമറിയിച്ചു. തുടർന്ന് ഗാസിപൂരിലെ നന്ദ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി അവരെ കൂട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം വ്യക്തമാക്കി.
സോനത്തിനെ വൈദ്യപരിശോധനയ്ക്കായി ആദ്യം സദർ ആശുപത്രിയിലേക്ക് അയച്ചതായി ഉത്തർപ്രദേശ് എഡിജി (ക്രമസമാധാന) അമിതാഭ് യാഷ് സ്ഥിരീകരിച്ചു. ഇപ്പോൾ ഗാസിപൂരിലെ വൺ സ്റ്റോപ്പ് സെന്ററിലാണ് അവരെ പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നിലധികം സംസ്ഥാനങ്ങൾ ഉൾപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കിയതോടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സോനം കീഴടങ്ങിയതെന്നാണ് മേഘാലയ പോലീസ് പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനും ജുഡീഷ്യൽ നടപടികൾക്കുമായി സോനത്തെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് മേഘാലയ ഐജിപി ഡാൽട്ടൺ പി. മാരക് ഐഎഎൻഎസിനോട് സ്ഥിരീകരിച്ചു.
സോനത്തിന്റെ അറിവോടെ കാമുകനും സുഹൃത്തുക്കളുമാണ് ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. സോനത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സോനത്തിന് പുറമേ, കാമുകൻ രാജ് സിംഗ് കുശ്വാഹ, ഇൻഡോറിൽ നിന്നുള്ള വിശാൽ സിംഗ് ചൗഹാൻ, ലളിത്പൂരിൽ നിന്നുള്ള ആകാശ് രജ്പുത്, സാഗറിൽ (ബിന) നിന്നുള്ള ആനന്ദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.