ദേശീയപാതയുടെ മറവിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല
Friday, June 6, 2025 3:21 AM IST
നിലന്പൂർ: ദേശീയപാതയുടെ മറവിൽ നടന്നത് കോടികളുടെ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല. നിലന്പൂരിൽ വാർത്താ സമ്മേളനത്തിലാണു ഗുരുതര ആരോപണവുമായി കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്ത് വന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ ദേശീയപാതയുടെ തകർച്ചയ്ക്ക് കാരണമായ ക്രമക്കേട്, അഴിമതി ഒന്നും പരാമർശിക്കാതിരുന്നത് അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
കേന്ദ്ര സർക്കാർ പറയുന്ന കാര്യങ്ങൾ അതേപടി നടപ്പാക്കുന്ന ഡബിൾ എൻജിൻ സർക്കാർ ആയതുകൊണ്ടാണിത്. ദേശയീപാതയുടെ 22 റീച്ചുകളിൽ 32 മുതൽ 31 വരെ കിലോമീറ്ററുകളാണ് ഓരോന്നും. കോഴിക്കോട് ജില്ലയിലെ വെങ്ങളം - അഴിയൂർ റീച്ച് 40.8 കിലോമീറ്ററാണ്. അദാനിക്ക് ഇത് കരാർ പ്രകാരം നൽകിയത് 1838 കോടിക്കാണ്. എന്നാൽ അദാനി 971 കോടിക്കാണ് ഇത് ഉപകാരാർ നൽകിയത്.
ഈ ഒറ്റ റീച്ചിൽ മാത്രം അദാനിക്ക് ലഭിച്ചത് 867 കോടി രൂപയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പിന്നെങ്ങനെ മേൽപ്പാലം വീഴാതിരിക്കും?. ദേശീയപാതയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കേണ്ടത് അദാനിയാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മലപ്പുറം കൂരിയാട് പാലം താഴെ വീണത് ഇവർ കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മിണ്ടാട്ടമില്ല. ഹൈവേ തകർന്നത് ഞങ്ങൾ ആഘോഷമാക്കിയിട്ടില്ല. മോണിറ്റിംഗ് ചുമതലയുള്ള മുഹമ്മദിന്റെ റിയാസിന്റെ വീഴ്ചയാണ്.
ബിജെപിയെ പിന്തുണയ്ക്കുന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. നിധിൻഗഡ്കരി -മുഖ്യമന്ത്രി കൂട്ടുക്കെട്ടാണ് നിലവിലുള്ളത്. ക്ഷേമപെൻഷൻ വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞതിൽ തെറ്റില്ല. യഥാസമയം കൊടുക്കേണ്ട ക്ഷേമ പെൻഷനുകൾ കൂട്ടിവച്ച് തെരഞ്ഞെടുപ്പ് കാലത്ത് വിതരണം ചെയ്യുന്നത് വോട്ട് ലക്ഷ്യം വച്ചാണ്. അതാണ് പറഞ്ഞത്.
നിലന്പൂരിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ ഒന്ന് വന്യമൃഗശല്യം തന്നെയാണ്. വന്യമൃഗ ആക്രമണങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ട സ്ഥലമാണിത്. ഇപ്പോഴാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി നിവേദനവുമായി പോയത്. വന്യമൃഗ വിഷയം യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.