പോർമുഖം തുറന്നു; രാജ്ഭവനിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവർണർ
Thursday, June 5, 2025 6:14 PM IST
തിരുവനന്തപുരം: രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രിമാര്‍ പരിപാടിയിൽ പങ്കെടുക്കാത്തതിലും ഗവര്‍ണര്‍ പ്രതിഷേധമറിയിച്ചു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്താണുള്ളതെന്ന് ഗവര്‍ണർ ചോദിച്ചു. വിദ്യാഭ്യാസമന്ത്രി എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിനു വരാന്‍ പറ്റാത്തതിനാല്‍ കൃഷി മന്ത്രി വരുമെന്ന് പറഞ്ഞു.
എന്നാല്‍ വേദിയില്‍നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റണമെന്നാണ് കൃഷി മന്ത്രി ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നു മറുപടി നല്കി. മാതൃഭൂമിയെ മാറ്റാന്‍ കഴിയില്ല. ഇത്തരം ആദര്‍ശങ്ങള്‍ക്കു വേണ്ടിയാണ് നമ്മള് ജീവിക്കുന്നത്.
ചിത്രം മാറ്റാന്‍ പറ്റില്ലെന്നു പറഞ്ഞതുകൊണ്ടാകാം രണ്ടു മന്ത്രിമാരും വരാതിരുന്നത്. എന്തു തരം ചിന്താഗതിയാണ് ഇതെന്ന് അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രി ബഹിഷ്കരിച്ച സാഹചര്യത്തില്‍ രാജ്ഭവന് സ്വന്തം നിലയ്ക്കു നടത്തിയ പരിസ്ഥിതി ദിനാഘോഷം ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു കൊളുത്തിയാണ് ഗവര്‍ണര്‍ ആരംഭിച്ചത്.
തുടര്‍ന്ന് ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തുകയും ചെയ്തു. ചടങ്ങിന്റെ ചിത്രങ്ങള്‍ രാജ്ഭവന് പുറത്തുവിട്ടു. ആര്‍എസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിപിടിച്ച ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനില്‍ വച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ പരിപാടിയില്‍ അത്തരം ചിത്രം ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചത്.
മന്ത്രിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ളവര്‍ രംഗത്തെത്തി. ഇത് അപകടകരമായ സൂചനയാണെന്നും തെറ്റായ സമീപനമാണെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.