ആറളത്ത് കാട്ടാനയിറങ്ങി കുടിലുകൾ തകർത്തു; ഗർഭിണി ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കു പരിക്ക്
Thursday, June 5, 2025 11:50 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയിറങ്ങി മൂന്ന് കുടിലുകൾ തകർത്തു. ഓടിരക്ഷപ്പെടുന്നതിനിടെ ഗർഭിണി ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കു പരിക്കേറ്റു. ഗർഭിണിയായ അശ്വതി, ലീന എന്നിവർ അത്ഭുതകരമായാണ് ആനയുടെ തുമ്പികൈക്ക് മുന്നിൽനിന്ന് രക്ഷപ്പെട്ടത്.
പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപതിൽ പൂക്കുണ്ട് മേഖലയിലായിരുന്നു ഇന്നുപുലർച്ചെ അഞ്ചോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. പൂക്കുണ്ടിലെ ഷീന നാരായണൻ, ലീന, തങ്കമ്മ എന്നിവർ താമസിക്കുന്ന കുടിലുകളാണ് ആന തകർത്തത്.
തകർന്ന ആനമതിലിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ ആനയാണ് ആക്രമണം അഴിച്ചുവിട്ടത്. പുറത്തിറങ്ങിയ രണ്ട് ആനകളിൽ ഒരാനയാണ് കുടിലിനുനേരേ ആക്രമണം നടത്തിയത്. ആന കുടിലിന് നേരേ തിരിഞ്ഞതോടെ ഓടിരക്ഷപ്പെടുന്നതിനിടയിലാണ് ലീനയ്ക്കും ഗർഭിണിയായ ബന്ധുവിനും പരിക്കേറ്റത്.
അശ്വതിയുടെ ചെവിക്ക് സമീപത്തായാണ് പരിക്ക്. പരിക്കേറ്റ രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗർഭിണിയെ കൂടുതൽ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി. ഇതോടെ മൂന്നുമാസത്തിനുള്ളിൽ പുനരധിവാസ മേഖലയിൽ കാട്ടാന തകർക്കുന്ന പതിനാലാമത്തെ വീടാണിത്.