കരുവന്നൂർ തട്ടിപ്പുകേസ്; സമൻസ് നടപടികൾക്കു തുടക്കമാകുന്നു
Tuesday, June 3, 2025 6:29 AM IST
തൃശൂർ: കരുവന്നൂർ തട്ടിപ്പു കേസിൽ വിചാരണ സെപ്റ്റംബറിൽ ആരംഭിക്കുമെന്നു സൂചന. ഇതിനു മുന്നോടിയായി പ്രതികൾക്കു സമൻസ് അയയ്ക്കുന്നതിനുള്ള നടപടികൾക്ക് ഉടൻ തുടക്കമാകും. ഇഡി
കുറ്റപത്രം സമർപ്പിച്ച കേസിൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ എംപി, സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എംഎൽഎ, എം.എം. വർഗീസ് എന്നിവരടക്കമുള്ള ഉന്നതരുടെ നീണ്ടനിരയാണ് പ്രതിപ്പട്ടികയിലുള്ളത്.
കസ്റ്റഡിയിലില്ലാത്ത പ്രതികൾക്കാണ് ആദ്യഘട്ടത്തിൽ സമൻസ് അയയ്ക്കുക. പ്രതികൾ സമൻസ് കൈപ്പറ്റുന്ന മുറയ്ക്കാണു കേസിൽ വിചാരണ ആരംഭിക്കുക. സമൻസ് കൈപ്പറ്റുന്നതു വൈകിയാൽ വിചാരണ നീളാനും സാധ്യതയുണ്ട്.
കലൂരിലെ പിഎംഎൽഎ പ്രത്യേക കോടതിയിൽ കഴിഞ്ഞയാഴ്ചയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. തുടർന്നാണ് സമൻസ് നടപടികൾക്കു തുടക്കമായത്. പ്രതിപ്പട്ടികയിൽ എ.സി. മൊയ്തീൻ 67, സിപിഎം 68, എം.എം. വർഗീസ് 69, കെ. രാധാകൃഷ്ണൻ 70 പ്രതികളാണ്.
വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരം, നേതാക്കളായ എ.ആർ. പീതാംബരൻ, എം.ബി. രാജു, കെ.സി. പ്രേമജൻ എന്നിവരും കേസിലെ പ്രതികളാണ്. ജനപ്രതിനിധികൾ അടക്കമുള്ള നേതാക്കളെ കേസിൽ ഉൾപ്പെടുത്തിയതിൽ ഇഡിക്കെതിരേ സമരത്തിലാണു സിപിഎം.
കുറ്റപത്രം കോടതിക്കു മുന്നിലെത്തിയതിനാൽ പ്രതികളെ വിളിച്ചുവരുത്തുകയാണ് വിചാരണയുടെ ആദ്യനടപടി. അറസ്റ്റിലാകാത്ത പ്രതികൾ കോടതിയിൽ ബോണ്ട് ഹാജരാക്കേണ്ടിവരും. വിചാരണഘട്ടത്തിൽ ഇരുഭാഗവും ഹാജരായി വാദങ്ങൾ ബോധിപ്പിക്കും. മറ്റു കോടതികളിൽ വിചാരണഘട്ടത്തിലുള്ള കേസുകളുടെ എണ്ണത്തേക്കാൾ കുറവാണ് ഇഡി കേസുകളുടെ എണ്ണമെന്നതിനാൽ നടപടികൾ വൈകാനിടയില്ല.
കരുവന്നൂർ സഹകരണബാങ്കിൽനിന്നു തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. തട്ടിപ്പുനടന്ന കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണന്. കൃത്യമായ രേഖകളില്ലാതെ ബിനാമിവായ്പകൾ നൽകി സഹകരണബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്.
കേസിൽ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. പോലീസ് രജിസ്റ്റർ ചെയ്ത 16 കേസുകൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽതടയൽ നിയമപ്രകാരം ഇഡി നടപടിയെടുത്തത്.