"സമുദ്ര പ്രഹരി' എത്തി; എണ്ണപ്പാട തീരത്തെത്തുന്നത് തടയുക ദൗത്യം
Saturday, May 31, 2025 2:38 PM IST
കൊച്ചി: കൊച്ചി പുറകടലില്‍ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ-3 മുങ്ങിയതിനെതുടര്ന്നുണ്ടായ എണ്ണപ്പാട തീരത്തെത്തുന്നത് തടയാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പ്രഹരി കപ്പല്‍ കൊച്ചിയിലെത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കടലില്‍ ചോരുമ്പോള്‍ സേവനം ചെയ്യുന്നതിനായി എത്തിക്കുന്ന കപ്പലാണ് സമുദ്ര പ്രഹരി. എണ്ണ നീക്കം ചെയ്ത് കടല്‍ ശുദ്ധീകരിക്കുകയാണ് പ്രധാന ദൗത്യം. അപകടമുണ്ടായ സ്ഥലത്തെത്തി കപ്പല്‍ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നു.
കപ്പലിനോ എണ്ണപ്പാടയ്ക്കോ തീപിടിച്ചാല്‍ അണക്കാനുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്. കടല്‍ പരപ്പില്‍ നിന്ന് എണ്ണപ്പാളി അരിച്ചുമാറ്റുകയും രാസവസ്തു തളിച്ച് നിര്‍വീര്യമാക്കുകയുമാണ് ചെയ്യുക. ഒരു ചേതക് ഹെലികോപ്റ്റര്‍, അഞ്ച് ഹൈ സ്പീഡ് ബോട്ടുകള്‍, നാല് വാട്ടര്‍ സ്കൂട്ടറുകള് എന്നിവ വഹിക്കാന്‍ കപ്പലിന് ശേഷിയുണ്ട്.
എണ്ണച്ചോര്‍ച്ച തടയാനുള്ള ഓയില്‍ സ്പില്‍ റെസ്പോണ്‍സ് സിസ്റ്റം, എണ്ണ നീക്കം ചെയ്യാന്‍ സ്കിമ്മേഴ്സ്, ശേഖരിച്ച എണ്ണ സൂക്ഷിക്കാനുള്ള ഓയില്‍ റിക്കവറി ടാങ്കുകള്‍ എന്നിവ കപ്പലിനുണ്ട്. തീപിടിത്തമുണ്ടായാല്‍ നിയന്ത്രിക്കുന്നതിനുള്ള അഗ്നിരക്ഷ സംവിധാനം അത്യാധുനിക റഡാര്‍, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ എന്നിവയുമുണ്ട്.
അപകടത്തിന് പിന്നാലെ ഐസിജിഎസ് വിക്രം, സക്ഷം എന്നീ കപ്പലുകളുടെ നേതൃത്വത്തില്‍ കടലില്‍ എണ്ണപ്പാട പടരുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. പലതായി ചിതറിപ്പോയ എണ്ണപ്പാട ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ച് പൊടി തളിച്ചും വെള്ളംചീറ്റിച്ചുമാണ് തടഞ്ഞുനിറുത്തുന്നത്. സമുദ്ര പ്രഹരികൂടി എത്തിയതോടെ ഈ നീക്കത്തിന് കൂടുതല്‍ കരുത്താകും. ഇതുവരെ എണ്ണ തീരത്തടിഞ്ഞിട്ടില്ല.
അതേസമയം, അപകടത്തിൽ കപ്പല്‍ കമ്പനിയായ എംഎസ്സിയുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മൂന്ന് വിദഗ്ധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പരിസ്ഥിതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ എട്ടംഗങ്ങളുമാണ് ഉള്ളത്.