ദേശീയപാതാ തകർച്ച: മുഖ്യമന്ത്രിയും റിയാസും ഡൽഹിയിലേക്ക്; ഗഡ്കരിയെ കാണും
Saturday, May 31, 2025 1:52 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത തകർച്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി പി.എ. മുഹമ്മദ് റിയാസും ഡൽഹിയിലേക്ക്. ബുധനാഴ്ച കേന്ദ്ര ഗതാഗതമന്ത്രി നിഥിൻ ഗഡ്കരിയെ കാണുന്ന ഇരുവരും കേരളത്തിലെ ദേശീയ പാത നിർമാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്തും.
കേരളത്തിലെ ദേശീയപാത നിർമാണത്തിലെ ക്രമക്കേടിന് ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം മന്ത്രി നിഥിൻ ഗഡ്കരി നടപടിയെടുത്തിരുന്നു. കോണ്ട്രാക്ടര് സ്വന്തം ചെലവില്‍ പ്രദേശത്ത് പാലം നിര്‍മിക്കണമെന്നും അഥോറിറ്റി നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉപരിതല ഗതാഗതവകുപ്പ് ഉത്തരവിറക്കി. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേർട്ട് കമ്മിറ്റിയും രൂപീകരിച്ചു.
ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞുതാണിരുന്നു. കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തായിരുന്നു സംഭവം. സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് മൂന്നു കുട്ടികളടക്കം എട്ടു പേർക്കു പരിക്കേറ്റിരുന്നു.