ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ചസംഭവം; നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവ് കാരണം
Saturday, May 31, 2025 7:29 AM IST
കട്ടപ്പന: ലിഫ്റ്റിൽ കുടുങ്ങി സ്വർണവ്യാപാരി മരിച്ച സംഭവത്തിൽ, നിലച്ച ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
കട്ടപ്പന പവിത്ര ഗോൾഡ് മാനേജിംഗ് പാർട്ണർ സണ്ണി ഫ്രാൻസിസ് (പവിത്ര സണ്ണി -64 ) ബുധനാഴ്ച ഉച്ചക്ക് ലിഫ്റ്റ് അപകടത്തിൽ മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പരിശോധന നടത്തിയത്.
ഇടുക്കി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജില്ല ഓഫിസിലെ ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശോധനിച്ചത്. ലിഫ്റ്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ എത്തിയ സംഘം ലിഫ്റ്റും ലിഫ്റ്റിന്റെ കൺട്രോൾ യൂണിറ്റും പരിശോധിച്ചു.
തുടർന്ന് ലിഫ്റ്റ് കമ്പനി ജീവനക്കാരുടെയും സ്ഥാപനത്തിൽ ഇതേസമയത്ത് ലിഫ്റ്റ് പ്രവർത്തിപ്പിച്ചിരുന്നവരുടെയും മൊഴി രേഖപ്പെടുത്തി.
അപകടത്തിൽപെട്ട ലിഫ്റ്റിലും കൺട്രോൾ യൂണിറ്റിലും സംഘം വിശദ പരിശോധന നടത്തി. വൈദ്യുതി മുടങ്ങിയ സമയത്ത് ഒന്നാംനിലക്കും തറനിരപ്പിനും ഇടയിലാണ് ലിഫ്റ്റ് നിന്നത്.
തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ലിഫ്റ്റ് ടെക്നീഷ്യനെ വിഡിയോ കോളിൽ ബന്ധപ്പെട്ട ശേഷം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മുകൾനിലയിൽ പോയി ഇടിച്ചുനിന്നതെന്നാണ് സംഘത്തിന് ലഭിച്ച മൊഴി.
പരിശോധനയുടെ അടിസ്ഥാനത്തിൽ പരിചയമില്ലാത്തവർ ലിഫ്റ്റ് പ്രവർത്തിപ്പിച്ചതാണ് അപകടകാരണമെന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. അപകടമുണ്ടായ ഉടൻ നിലച്ച ലിഫ്റ്റിൽ നിന്നിരുന്ന സണ്ണി കടയിലെ ജീവനക്കാരനെ വിളിച്ച് ലിഫ്റ്റ് കമ്പനി ടെക്നിഷ്യന്റെ സഹായം തേടാൻ നിർദേശിച്ചിരുന്നു.