പേമാരിയിൽ വിറച്ച് കേരളം; അതിതീവ്ര മഴ തുടരും
Friday, May 30, 2025 2:07 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇടുക്കി, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നൂറില്‍ പരം ദുരിതാശ്വാസ ക്യാമ്പുകളിലായി 2,500 ല്‍ പരം ആളുകളെ മാറ്റി പാര്‍പ്പിച്ചു. എന്‍ഡിആര്‍എഫിന്റെ ഒന്‍പതു യൂണിറ്റ് മഴ കെടുതികളെ നേരിടാന്‍ എസ്ഡിആര്എഫിനോടൊപ്പം സജ്ജരായി രംഗത്തുണ്ട്.
കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിലെ നദികളെല്ലാം കരവിഞ്ഞൊഴുകുകയാണ്. മലയോര മേഖലയിലൂടെ രാത്രി സഞ്ചാരം ഒഴിവാക്കണണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ സംസ്ഥാനത്തെ ട്രെയിൻ സർവീസുകളെയും ബാധിച്ചു. നിരവധി സ്ഥലങ്ങളിൽ ട്രാക്കിലേക്ക് മരംമറിഞ്ഞതും മണ്ണിടിഞ്ഞതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
മരം വീണതിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി ബന്ധവും തകരാറിലായി. ചിലയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്. തീരപ്രദേശത്ത് രൂക്ഷമായ കടലാക്രമണവും ഉണ്ടാകുന്നുണ്ട്.
മഴയും നീരൊഴുക്കും ശക്തമായതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ കടുത്ത ദുരിതത്തിലാണ്. കുമരകം മേഖളയിൽ വലിയ തോതിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കിഴക്കൻ മേഖലയിൽ മഴ കനത്തതിനാൽ പടിഞ്ഞാറൻ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകും.