നിലമ്പുരിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി
Friday, May 30, 2025 12:32 PM IST
തിരുവനന്തപുരം: നിലമ്പുരിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പാർട്ടി ചിഹ്നത്തിലാകും സ്വരാജ് മത്സരിക്കുക. പല സ്വതന്ത്രന്മാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പാർട്ടി സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥി മത്സരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് അറിയിച്ചതായും സൂചനകളുണ്ട്.
രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. നിലമ്പുരിൽ സ്വരാജ് സമ്മതനാണെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഇടതുമുന്നണിക്കു നിലമ്പൂരില്‍ വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്നും ഗോവിന്ദന് പറഞ്ഞു. പി.വി. അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ സ്വദേശിയായ എം. സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്.
2016-2021 ൽ കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന സ്വരാജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ബാബുവിനോട് പരാജയപ്പെട്ടിരുന്നു.
വി.വി. അന്‍വറിന്റെ രാജിക്ക് പിന്നാലെ നിലമ്പുരിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല സിപിഎം സ്വരാജിന് നല്‍കിയിരുന്നു. അന്‍വര്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ പാര്‍ട്ടിയിലെ കരുത്തനെ തന്നെ രംഗത്തിറക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.