ആരോഗ്യപരമായ അപകടസാധ്യതകൾ; വനിതാ സൈനികർക്ക് പരിശീലനം നൽകുന്നത് നിർത്തിവച്ച് ഇസ്രയേൽ
Friday, May 30, 2025 9:06 AM IST
ജറുസലേം: വനിതാ സൈനികരെ ഉൾപ്പെടുത്തി നടത്തുന്ന സൈനിക പരിശീലന പരിപാടി നിർത്തിവച്ച് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ആരോഗ്യ, ശാരീരികക്ഷമതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
ശത്രു പ്രദേശത്തെ കാലാൾപ്പടയ്ക്ക് ഉപകരണങ്ങളും സാധനങ്ങളും എത്തിക്കുകയും പരിക്കേറ്റ സൈനികരെ വീണ്ടെടുക്കുകയും ചെയ്യുന്ന "കോംബാറ്റ് മൊബിലിറ്റി യൂണിറ്റുകളിൽ' സേവനമനുഷ്ഠിക്കേണ്ടതായിരുന്നു പരിശീലനം ലഭിച്ച സ്ത്രീകൾ.
എന്നാൽ ഇവർക്ക് നൽകുന്ന പരിശീലനം നിർത്തിവയ്ക്കാൻ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ തീരുമാനിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഐഡിഎഫിന്റെ കണക്കനുസരിച്ച്, കോംബാറ്റ് കോഴ്സിന് വിധേയരാകുന്ന സ്ത്രീകളുടെ പ്രകടനം ശക്തവും പുരുഷന്മാരോട് തുല്യവുമായിരുന്നു, എന്നാൽ അവരുടെ ശാരീരികക്ഷമതാ നിലവാരം കുറവാണ്.
നിലവിലെ പരിശീലനം തുടരുകയാണെങ്കിൽ സ്ത്രീകൾക്ക് ആരോഗ്യപരമായ അപകടസാധ്യതകൾ ഉണ്ടാകുമെന്ന് ആരോഗ്യപഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്ന് ഐഡിഎഫ് കൂട്ടിച്ചേർത്തു.
നിലവിലുള്ള ആറ് മാസത്തെ പദ്ധതി റദ്ദാക്കിയതിന് ശേഷം, വനിതാ ഇൻഫൻട്രി റിക്രൂട്ട്മെന്റുകൾക്കായുള്ള പുതിയ ബാച്ച് അടുത്ത വർഷം ആരംഭിക്കും. അതേസമയം, കോഴ്സിൽ ചേർന്ന സ്ത്രീകൾക്ക് താൽപര്യമുണ്ടെങ്കിൽ സൈന്യത്തിലെ മറ്റ് മേഖലകളിൽ തുടരാം. കൂടാതെ ഓഫീസ് ഡ്യൂട്ടികളിലേക്കും അവർക്ക് മാറാം.