പത്താം ക്ലാസിനുശേഷം മകളെ പഠിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു; യുവതിക്ക് ഭർത്താവിന്റെയും ബന്ധുക്കളുടെയും മർദനം
Friday, May 30, 2025 1:09 AM IST
ലക്നോ: പത്താം ക്ലാസിനുശേഷം മകളെ പഠിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് ഭർത്താവും ബന്ധുക്കളും മർദിച്ചെന്ന് ആരോപിച്ച് യുവതി. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസിൽ പരാതി നൽകി.
2008 ൽ വിവാഹിതയായതു മുതൽ ഭർത്താവ് ഹേമന്ത് തന്നെ ഉപദ്രവിച്ചു വരികയായിരുന്നുവെന്ന് ഗൗര നഗർ കോളനിയിൽ താമസിക്കുന്ന റാണി സൈനി പരാതിയിൽ ആരോപിച്ചു. എന്നാൽ 16, 10, ഒൻപത് വയസുള്ള മൂന്ന് കുട്ടികൾക്കുവേണ്ടിയാണ് താൻ പീഡനം സഹിച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു.
മേയ് 21 ന് പത്താം ക്ലാസ് പരീക്ഷ പാസായ മൂത്ത മകളെ കൂടുതൽ പഠിക്കാൻ അനുവദിക്കണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് ഭർത്താവ് റാണിയെ മർദിച്ചു. അമ്മായിയമ്മ, അമ്മായിയപ്പൻ, സഹോദരൻ എന്നിവരുൾപ്പെടെയുള്ള ഭർതൃവീട്ടുകാർ ഹേമന്തിനെ പിന്തുണച്ചതായും തന്നെ മർദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പരാതിയിൽ പറഞ്ഞു.
റാണി സൈനിയുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചു.