ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി; ആർസിബി ഫൈനലിൽ
Thursday, May 29, 2025 10:33 PM IST
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18-ാം സീസണിലെ കലാശപ്പോരിന് ടിക്കറ്റെടുത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ക്വാളിഫയര്‍ ഒന്നിൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി ഫൈനലിലെത്തിയത്.
സ്കോർ: പഞ്ചാബ് 101/10 (14.1) ആര്‍സിബി 106/2(10). ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ 101 റണ്‍സില്‍ ഒതുക്കിയ ആർസിബി മറുപടി ബാറ്റിങ്ങില്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 27 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്ന ഫില്‍ സാള്‍ട്ടാണ് ആര്‍സിബിയുടെ ജയം എളുപ്പമാക്കിയത്.
ക്യാപ്റ്റന്‍ രജത് പടിദാര്‍ 15 റണ്‍സോടെ പുറത്താകാതെ നിന്നു. വിരാട് കോഹ്ലി (12), മായങ്ക് അഗര്‍വാള്‍ (19) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
17 പന്തില്‍ 26 റണ്‍സെടുത്ത മാര്‍കസ് സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. സ്റ്റോയ്നിസിനെ കൂടാതെ 18 റണ്‍സ് വീതമെടുത്ത ഓപണര്‍ പ്രഭ്സിമ്രാന് സിംഗും അസ്മത്തുള്ള ഒമര്‍സായിയും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.
സുയാഷ് ശർമ്മയും ജോഷ് ഹേസൽവുഡും ചേർന്നാണ് പഞ്ചാബ് കിംഗ്സ് ബാറ്റര്‍മാരെ എറിഞ്ഞിട്ടത്. രണ്ട് പേരും മൂന്നു വിക്കറ്റുകൾ വീതം സ്വന്തമാക്കി. തോറ്റെങ്കിലും പഞ്ചാബിന് രണ്ടാം ക്വാളിഫയര്‍ അവശേഷിക്കുന്നുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സ് - മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ മത്സര വിജയികളെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് നേരിടും. സുയാഷ് ശർമ്മയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.