തമിഴ് നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാജേഷ് വില്യംസ് അന്തരിച്ചു
Thursday, May 29, 2025 2:35 PM IST
ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാജേഷ് വില്യംസ് (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈ പോരൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അന്ത്യം.
മലയാളത്തിലും തമിഴിലും, തെലുങ്കിലുമായി 150-ലേറെ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്തുള്ള രാജേഷ് നായകനായും സ്വഭാവനടനായും മികവ് തെളിയിച്ചിട്ടുണ്ട്.
1949 ഡിസംബർ 20ന് മണ്ണാർഗുഡിയിൽ ജനിച്ച രാജേഷ് 1974ൽ ബാലചന്ദർ സംവിധാനം ചെയ്ത അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കെ. ബാലചന്ദർ സംവിധാനംചെയ്ത അച്ചമില്ലൈ അച്ചമില്ലൈ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം.
സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസൺ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില ചിത്രങ്ങൾ.
മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇൺടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങൾ.
മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിരുന്നത് രാജേഷ് ആയിരുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മെറി ക്രിസ്മസ്’ എന്ന വിജയ് സേതുപതി ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. രണ്ടായിരം തുടക്കത്തില് ടെലിവിഷൻ സീരിൽ രംഗത്തു ചുവടുവച്ച താരം കഴിഞ്ഞ 24 വർഷമായി സീരിയൽ രംഗത്തും സജീവമായിരുന്നു.