കേരളത്തില്‍ മയക്കുമരുന്ന് വര്‍ധിച്ചു: എം.വി.ഗോവിന്ദൻ
Thursday, May 29, 2025 12:37 AM IST
കൊച്ചി: കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം ഗൗരവമായി പരിഗണിക്കേണ്ടനിലയില് വ്യാപിച്ചിട്ടുണ്ടെന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളം മയക്കുമരുന്നുകളുടെ ഹബ്ബാണെന്നു ചിലര്‍ ബോധപൂര്‍വം തെറ്റായ പ്രചരണം നടത്തുകയാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് കേരളത്തില്‍ മയക്കുമരുന്നുകള്‍ വ്യാപിച്ചതായി സിപിഎം സെക്രട്ടറി തുറന്നുസമ്മതിച്ചത്. എറണാകുളം ടൗണ്‍ഹാളില്‍ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗോവിന്ദന്.
എംഡിഎംഎ പോലുള്ള പുതുതലമുറ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ആയുസ് കുറയുന്നതായാണു പഠനങ്ങള്‍. അത്തരക്കാരുടെ ശരീരിക, മാനസിക ഘടനകളില്പ്പോലും മാറ്റങ്ങള്‍ പ്രകടമാകും. എന്നാല്‍ മദ്യം ആയുസിനെ വലിയ നിലയില്‍ ബാധിക്കുന്നില്ല. മദ്യപാനികളായവര്‍ 85-90 വയസുവരെ ജീവിച്ചിരിക്കുന്നുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.
മയക്കുമരുന്നുകളുടെ ഉത്പാദനത്തിലും വിതരണത്തിലും വലിയ ശൃംഖലതന്നെയുണ്ട്. ഇവര്‍ ലക്ഷ്യമിടുന്നത് കുട്ടികളെയും യുവാക്കളെയുമാണ്. കുട്ടികള്‍പ്പോലും മയക്കുമരുന്നിന് ഇരകളാകുന്നത് ഗൗരവകരമായ കാര്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപം യഥേഷ്ടം മയക്കുമരുന്നുകള്‍ ലഭ്യമാകുന്ന സാഹചര്യമുണ്ട്. കുട്ടികളെയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണം.
ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കിയാലും ലഹരി ഉപയോഗിക്കുന്നവര്‍ പിന്നെയുമുണ്ടാകും. പ്രതിജ്ഞയെടുത്ത് മടങ്ങുന്നവര്‍ നേരേ പോകുന്നത് മദ്യഷാപ്പുകളിലേക്കും മറ്റുമാകും. ആളുകളുടെ മനോഭാവത്തില്‍ മാറ്റമുണ്ടായാല്‍ മാത്രമേ ലഹരി വിപത്തിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്നും ഗോവിന്ദൻ പറഞ്ഞു.