കാലവർഷം താണ്ഡവമാടുന്നു; വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ വൈകിയോടുന്നു
Tuesday, May 27, 2025 4:23 PM IST
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ താളംതെറ്റുന്നു. കോഴിക്കോട് കല്ലായി ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി.
തിങ്കളാഴ്ചയും ഇവിടെ മരം വീണിരുന്നു. വന്ദേഭാരത് അടക്കം പല ട്രെയിനുകളും ഒരു മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം - മംഗലാപുരം വന്ദേഭരത് എക്സ്പ്രസ് ഒരു മണിക്കൂർ അഞ്ചു മിനിറ്റ് വൈകുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെടേണ്ട ട്രെയിന്‍ 5.10 നായിരിക്കും പുറപ്പെടുക.
കണ്ണൂർ - ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ (06032) ഒന്നര മണിക്കൂർ വൈകിയാണ് ഓടുന്നത്. കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ മൂന്ന് മണിക്കൂർ വൈകും. പരശുറാം എക്സ്പ്രസ് (16649) 2.50 മണിക്കൂർ വൈകിയാണ് ഓടുന്നത്.
നേത്രാവതി എക്സ്പ്രസും (16345) മംഗലാപുരം കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസും സമയക്രമം പാലിക്കുന്നുണ്ട്. നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്സ്പ്രസ് നിലവിൽ കൃത്യസമയത്താണ് സർവീസ് നടത്തുന്നത്.