ദേശീയപാത ക്രെഡിറ്റ് അടിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയും റിയാസും ഉപേക്ഷിച്ചോയെന്നു വി. മുരളീധരൻ
Friday, May 23, 2025 2:48 AM IST
തിരുവനന്തപുരം: ദേശീയ പാത നിർമാണത്തിന്റെ ഓരോഘട്ടത്തിലും ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസും ആ പരിപാടി ഉപേക്ഷിച്ചോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.
ദേശീയപാത നിർമാണത്തിലെ വീഴ്ചകൾക്ക് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് സംസ്ഥാന ബിജെപി ഇക്കാര്യം ആവശ്യപ്പെടും.
എന്നാൽ നിർമാണവേളയിൽ ഉടനീളം ഫ്ളക്സും വച്ച്, സെൽഫിയും എടുത്ത് ഓടിനടന്നവർ ഇപ്പോൾ ദേശീയപാത കേന്ദ്രസർക്കാരിന്റേതെന്ന് അംഗീകരിച്ചോ എന്ന് വ്യക്തമാക്കണം. പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നില്ലേ എന്നു മുഖ്യമന്ത്രി വിശദീകരിക്കണം.
മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് പഞ്ചായത്ത് പ്രസിഡന്റ് മുതൽ എംഎൽഎമാർ വരെയുള്ളവർക്കു പരാതികളുണ്ടായിരുന്നു. പരാതികൾ യഥാസമയം ബന്ധപ്പെട്ട അധികൃതർ ദേശീയപാത അഥോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നോ? ഭൂമി ഏറ്റെടുത്തു നൽകിയ സംസ്ഥാന സർക്കാരിനാണ് പ്രാഥമിക ഉത്തരവാദിത്വമെന്നും വി. മുരളീധരൻ പറഞ്ഞു.