ദളിത് യുവതിയെ പോലീസ് മാനസികമായി പീഡിപ്പിച്ച കേസ്; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും
Thursday, May 22, 2025 9:50 PM IST
തിരുവനന്തപുരം: പേരൂര്‍ക്കട പോലീസ് ദളിത് യുവതിയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായി പീഡിപ്പിച്ച കേസ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എ.വിദ്യാധരന് അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന് ഉത്തരവ് പ്രകാരമാണ് തിരുവനന്തപുരം ജില്ലയ്ക്കു പുറത്തുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കുന്നത്.
ബിന്ദുവെന്ന യുവതിക്ക് പേരൂര്‍ക്കട സ്റ്റേഷനിൽവച്ച് ഏൽക്കേണ്ടിവന്ന മാനസിക പീഡനത്തേക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. ബിന്ദു ജോലിക്കു നിൽക്കുന്ന വീട്ടിൽ നിന്ന് മാല മോഷണം പോയതുമായി ബന്ധപ്പെട്ട പരാതിയിലാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ കന്റോൺമെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്ഐ പ്രസന്നനെയും, സ്പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്ട്ടിന്മേല് എസ്ഐ എസ്.ജി.പ്രസാദിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്ഐ പ്രസന്നന് ആണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജിഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്. കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്. ഭര്‍ത്താവിനെയും മക്കളെയും പ്രതികള്‍ ആക്കുമെന്ന് പ്രസന്നന് ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈകുന്നേരം ആറിനും രാവിലെ ആറിനും ഇടയില്‍ സ്ത്രീകളെ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ എസ്ഐ എസ്.ജി.പ്രസാദ് ഗുരുതര നിയമ ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.