കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ല; ഷഹബാസ് വധക്കേസിൽ സർക്കാരിനെതിരേ ഹൈക്കോടതി
Tuesday, May 20, 2025 12:46 PM IST
കൊച്ചി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റ കൊലപാതകത്തിൽ കുറ്റാരോപിതരായ നാല് വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു.
പരീക്ഷാഫലം തടഞ്ഞുവയ്ക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണുള്ളത്? കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും കോടതി നിരീക്ഷിച്ചു.
ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കുമെന്നും സര്‍ക്കാര്‍ യോഗം കൂടി തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും കോടതി ചോദ്യം ഉന്നയിച്ചു.
ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വച്ചായിരുന്നു കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾ പരീക്ഷയെഴുതിയത്. ഇവരെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു.
പിന്നീട് വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു. ഷഹബാസിന്റെ പിതാവും കുട്ടികളുടെ എസ്എസ്എൽസി ഫലം പുറത്തുവിടരുതെന്ന് ചൂണ്ടികാട്ടി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സർക്കാർ കുട്ടികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചത്.