എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ സത്രമല്ല; സുപ്രീംകോടതി
Monday, May 19, 2025 9:18 PM IST
ന്യൂഡൽഹി : ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് അഭയം നൽകാൻ ഇന്ത്യ സത്രമല്ലെന്ന് സുപ്രീംകോടതി. ഇന്ത്യയിൽ അഭയാർഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുള്ള തമിഴ്പൗരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും വിദേശത്ത് നിന്ന് അഭയാർഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നൽകാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, കെ.വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ൽ അറസ്റ്റിലായ ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരന്റെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 2018 ൽ വിചാരണക്കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
2022 ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വർഷമായി വെട്ടിക്കുറച്ചു. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോർട്ടേഷൻ ക്യാമ്പിൽ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.
അതേസമയം താൻ ഇന്ത്യയിൽ എത്തിയത് നിയമപ്രകാരമുള്ള വിസയിലാണെന്നും തിരികെ ശ്രീലങ്കയിലേക്ക് മടങ്ങിയാൽ തന്റെ ജീവിതം അപകടത്തിലാണെന്നും ഹർജിക്കാരന്റെ വാദം സുപ്രീംകോടതി തള്ളുകയായിരുന്നു.