ദളിത് യുവതിക്കെതിരായ പോലീസ് ക്രൂരത: റിപ്പോർട്ട് തേടി മന്ത്രി ഒ.ആർ. കേളു
Monday, May 19, 2025 1:24 PM IST
തിരുവനന്തപുരം: ദളിത് യുവതിയെ മോഷണക്കുറ്റം ചുമത്തി മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസിനോട് റിപ്പോർട്ട് തേടി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. സംഭവത്തിൽ വകുപ്പ്തല അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
എന്നാൽ, കേസുമായി ബന്ധപ്പെട്ട് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ അവഗണന നേരിട്ട സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, യുവതിയുടെ പരാതിയിൽ പേരൂർക്കട എസ്ഐ പ്രസാദിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണറിപ്പോർട്ട് കന്റോൺമെന്റ് അസി. കമ്മീഷർ ഇന്ന് സമർപ്പിക്കും. ഇതിന് ശേഷം തുടർനടപടിയുണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു.
പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവാണ് പരാതി ഉന്നയിച്ചത്. മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ബിന്ദുവിനെ 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പേരൂർക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ്.
യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. പോലീസിനോടു നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല.
രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളംപോലും നൽകിയില്ലെന്നും ആരോപിച്ചിരുന്നു.
എന്നാൽ, ആ വീട്ടിൽനിന്നുതന്നെ നഷ്ടപ്പെട്ടെന്നു കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥതന്നെ പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ എത്തി മാല കിട്ടിയെന്നറിയിച്ചു. ഇതേത്തുടർന്നാണ് ബിന്ദുവിനെ കുറ്റവിമുക്തയാക്കാൻ പോലീസ് തയാറായത്.