ദേവികുളം തെരഞ്ഞെടുപ്പ് കേസ്: എ. രാജ നൽകിയ അപ്പീലിൽ സുപ്രീം കോടതി വിധി ഇന്ന്
Tuesday, May 6, 2025 9:00 AM IST
ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ. രാജ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറയുക.
രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20നാണ് ഹൈക്കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.
നേരത്തെ സുപ്രീംകോടതി ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ നൽകിയിരുന്നു. തമിഴ്നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീംകോടതിയിൽ വാദിച്ചത്.
1950 ന് മുൻപ് കുടിയേറിയതിനാൽ കേരളത്തിലെ സംവരണത്തിന് അർഹതയുണ്ടെന്നും രാജ വാദിക്കുന്നു. രാജയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മുഴുവൻ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാൽ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്നാണ് യുഡിഎഫ് സ്ഥാനാർഥി ഡി. കുമാറിന്റെ വാദം.
തന്റെ മുത്തശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻ കമ്പനിയുടെ രേഖ കേസിൽ നിർണായകമാകും.