പലസ്തീൻ വംശജനായ ആറ് വയസുകാരനെ കൊലപ്പെടുത്തി; യുഎസ് പൗരന് 53 വർഷം തടവ്
Saturday, May 3, 2025 10:40 AM IST
വാഷിംഗ്ടൺ ഡിസി: പലസ്തീൻ വംശജനായ ആറു വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുഎസ് പൗരന് 53 വർഷം തടവ്.
ഇല്ലിനോയ്സ് സ്വദേശിയായ ജോസഫ് സൂബ (73) ആണ് ശിക്ഷിക്കപ്പെട്ടത്. ഗസയിലെ ഇസ്രായേൽ വംശഹത്യ തുടങ്ങിയതിന് പിന്നാലെ 2023 ഒക്ടോബർ 14ന് ആയിരുന്നു സംഭവം. തന്റെ വാടകക്കാരായ ഹനാൻ ഷഹീൻ മകൻ വാദി അൽഫയൗമി എന്നിവരെയാണ് സൂബ ആക്രമിച്ചത്.
ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സൂബ യുദ്ധത്തെക്കുറിച്ച് ക്ഷുഭിതനായി സംസാരിക്കുകയും ഷഹീനെയും മകനെയും ആക്രമിക്കുകയുമായിരുന്നു.
സൂബയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹീൻ ബാത്ത് റൂമിൽ കയറി ഒളിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും സൂബ അൽഫയൗമിയെ കൊലപ്പെടുത്തിയിരുന്നു. അൽഫയൗമിയുടെ ശരീരത്തിൽ 26 കുത്തേറ്റിരുന്നു.
ഷഹീൻ പോലീസിനെ വിവരമറിയിച്ചതിന്റെ ഓഡിയോ അടക്കം പരിശോധിച്ചാണ് കോടതി വിചാരണ നടത്തിയത്. ഗസയിൽ യുദ്ധം ശക്തമായതോടെ ചിത്തഭ്രമം ബാധിച്ചതുപോലെയാണ് സൂബ പെരുമാറിയതെന്ന് ഷഹീൻ മൊഴി നൽകി.
ആക്രമണം നടക്കുന്നതിന്റെ രണ്ട് വർഷം മുമ്പാണ് ഷഹീന്റെ കുടുംബം സൂബയുടെ വീട്ടിൽ വാടകക്കാരായി എത്തിയത്. ഒക്ടോബർ ഏഴിന് ആക്രമണം തുടങ്ങിയതോടെ മുസ്ലിംകളോട് താത്പര്യമില്ലെന്നും വീട് ഒഴിയണമെന്നും സൂബ ആവശ്യപ്പെട്ടു.
തന്നെ ആക്രമിക്കുന്നതിനിടെ മുസ്ലിം ആയതിനാൽ നീ മരിക്കണമെന്ന് സൂബ പറഞ്ഞുവെന്നും ഷഹീൻ കോടതിയെ അറിയിച്ചു.
ഗസയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് ശേഷം യുഎസിൽ നടന്ന പലസ്തീൻ വിരുദ്ധ അറബ് വിരുദ്ധ മുസ്ലിം വിരുദ്ധ ആക്രമണങ്ങളിൽ ഏറ്റവും നിഷ്ഠൂരമായ സംഭവമായിരുന്നു അൽഫയൗമിയുടെ കൊലപാതകം.
പോലീസ് എത്തുമ്പോൾ ആക്രമണത്തിന് ശേഷം വീടിന് പുറത്ത് ഇരിക്കുകയായിരുന്നു സൂബ. അയാളുടെ കൈകളിലും ശരീരത്തിലും രക്തം പുരണ്ടിരുന്നു. എന്നാൽ കുറ്റം സമ്മതിക്കാൻ സൂബ തയാറായിരുന്നില്ല.